അകം കവിതകൾ – പരിഭാഷ

സംഘസാഹിത്യത്തെ ഒന്നു പരിചയപ്പെടുത്തേണ്ടതുണ്ടു്.
ഐന്തിണകളെ (അഞ്ച് തിണകൾ) ചുറ്റിപ്പറ്റിയാണു സംഘസാഹിത്യം. തിണകൾ എന്നാൽ ഭൂപ്രദേശം.
കുറുഞ്ഞി‌ (മലമ്പ്രദേശം), മുല്ലൈ (കുറ്റിക്കാട്), പാലൈ (വരണ്ട ഇടങ്ങൾ), മരുതം (വളക്കൂറുള്ള കൃഷിയിടങ്ങൾ) നെയ്തൽ (തീർപ്രദേശം) എന്നിവയാണു അഞ്ചു തിണകൾ. ഓരോ പ്രദേശത്തിനും ഓരോ ദൈവവും, പുഷ്പവും, വൃക്ഷവും, കാലാവസ്ഥയും, തൊഴിലും, ജാതിയും ഉണ്ടു്. അഞ്ച് വ്യത്യസ്ഥമായ ഭാവങ്ങളെ പ്രതിനിധീകരിക്കാൻ ഐന്തിണകൾ ഉപയോഗിക്കുന്നു.

സംഘ കൃതികൾക്ക് അകം, പുറം എന്നിങ്ങനെ വകഭേദമുണ്ടു്. വീടിനുള്ളിൽ നടക്കുന്ന പ്രേമം, വിരഹം, കമിതാക്കൾ തമ്മിലുള്ള ശണ്ഠ ഇവയൊക്കെയാണു അകം പാട്ടുകളിൽ വിഷയമായി വരുക. വീടിന്നു പുറമേയായി നടക്കുന്ന യുദ്ധം, വീരത്വം, കീർത്തി ഇതൊക്കെ പുറം പാട്ടുകളിൽ കാണാം.

പഞ്ച മഹാ‌ ഇതിഹാസങ്ങളേയും അകത്തിയം,  തോൽക്കാപ്പിയം പോലത്തെ വ്യാകരണഗ്രന്ഥങ്ങളേയും ഒഴിവാക്കി പൊതുവായി സംഘസാഹിത്യത്തിൽ പതിനെട്ട് മേൽക്കണക്കും (Major works) പതിനെട്ട് കീൽക്കണക്കും (Minor works) ഉണ്ടു്.
എട്ടുതൊകൈയും പത്തുപാട്ടുമാണു് (8+10) മേൽക്കണക്കിന്റെ ഘടകങ്ങൾ. എട്ടുതൊകൈ‌ എട്ട്‌ സമാഹാരങ്ങൾ (Anthology) ആണു്. പത്തുപാട്ട് പത്ത് Idylls ആണു്. നറ്റിണൈ, കുറുന്തൊകൈ, ഐങ്കറുനൂറ്, പതിറ്റുപത്തു, പരിപാടൽ, കലിത്തൊകൈ, അകനാനൂറ്, പുറനാനൂറ് എന്നീ എട്ട് സമാഹാരങ്ങൾക്കാണ് എട്ടുത്തൊകൈ എന്ന് പറയുന്നത്. ഇതിൽ പുറനാനൂറും പതിറ്റുപ്പത്തും പുറംകൃതികളാണ്. ബാക്കിയുള്ളവ അകം കൃതികളും. അകനാണൂറിലും പുറനാണൂറിലും നാണൂറു ഗാനങ്ങളാണു്.

പാരിലും പെരുതായ്
വാനിലും വലുതായ്
കടലിലും കുഴിവായ്
അവനോടെൻ പ്രണയം.
കരിന്തണ്ടാം കുറിഞ്ഞിപൂവിൽ
തേനീച്ചകൾ മധുതേടും
മലകളിൽ നിന്നുമവയെത്തുന്നു.

(പെൺകുട്ടി അവളുടെ തോഴിയോട് കാമുകനോടുള്ള കൂറിനെപ്പറ്റി വിവരിക്കുന്നതു്)

– കുറിഞ്ഞി – ദേവകുലത്താർ
കുറുന്തൊകൈ 3

ചന്തമോലും ചിറകുള്ളവളേ
പൂന്തേനുണ്ടു പാർക്കുന്നവളേ
പൂമ്പാറ്റേ.
ചൊവ്വോടെ ചൊല്ല്.
പെണ്ണവളിൽ
മുടിക്കെട്ടിലും മണമോലുന്നൊരു
പൂവിൻ പേരറിയുമോ?
അവളെന്റെ ഇഷ്ട,
നിരയോലും പല്ലുള്ളവൾ,
മയിലിന്റെ‌ മട്ടുള്ളവൾ.

(കാമുകി കേൾക്കുമാറു ശലഭത്തോടു കാമുകൻ ചൊന്നത്)

കുറിഞ്ഞി – ഇറൈയനാർ
കുറുന്തൊകൈ 2

കാതലാൽ കരളിൻ കാഴ്ചയറ്റോൻ,
നാണമേതുമൊഴിഞ്ഞോൻ –
ഗതിയറ്റോരവൻ –
കുതിരയായ് കരുതി കരിമ്പനമടലിനെ ഓട്ടും,
എരിക്കിൻ മൊട്ടുമാല മുടിയിൽ ചൂടും.
കമ്പോളത്തിൽ കളിയാക്കലിനു കാരകമാകും.

(കാമുകൻ തിരസ്കിതനായാലുള്ള തന്റെ അവസ്ഥയെപ്പറ്റി കാമുകിയുടെ തോഴിയോട് വിശദീകരിക്കുന്നതു്‌)

കുറിഞ്ഞി – പെരെയിൽ മുറുവലാർ
കുറുന്തൊകൈ 17

ഇനിയ പൂമ്പാൽ,
പൈദാഹം പോക്കാനുതകാതെ,
കുടമൊന്നിൽ കവരാതെ,
വെറും നിലത്തൊഴിയുന്ന പോലെ.
കുറവേറാത്തൊരെന്നുടലിൻ കാന്തി
കണവനു കാമിക്കാനുതകാതെ,
എനിക്കൊട്ടു കാക്കാനാകാതെ,
വിരഹത്തിൻ വിളർച്ചയാൽ
കാർന്നൊഴിയുന്നു.

(കാമുകനെ പിരിഞ്ഞ കാമുകി വിരഹവേദനയാൽ തോഴിയോട് ചൊന്നത്)

പാലൈ – വെള്ളിവീത്തിയർ
കുറുന്തൊകൈ 27

കിടക്കയിൽ നിന്നുയർന്ന്
ഭ്രാന്തെന്നപോൽ ആർക്കണം
കണ്ണിൽപ്പെട്ടവ ഉടയ്ക്കണ-
മെൻതല തകർക്കണം.
തണുത്ത രാത്രി,യിളം കാറ്റ്,
മരവിച്ച ഗ്രാമം മധുരമായുറങ്ങുന്നു.
ഞാനോ ഇവിടീ
പ്രണയത്തീയിലാളുന്നു.

(വിരഹത്താൽ കാമുകി തോഴിയോട് ചൊന്നത്)

പാലൈ – അവ്വയാർ

കുറുന്തൊകൈ 28

ഏടലർപ്പൂ പോലിനിപ്പുള്ള –
അവൾ തൻ
പെരിയോരുരുണ്ടോരിളം
കണ്ണുകൾ, അവയെൻ
നെഞ്ചകം തുളച്ചയ്യോ
നൊമ്പരമാക്കുന്നു.
മലവാരമേച്ചിൽ
പരുത്തിയൊത്ത് പോറ്റും,
തിന തിന്നാനെത്തും
ഊർക്കുരുവിയെ പായ്ക്കുന്നോൾ.
മധുരമൊഴിയുള്ളോൾ,
ഉരുണ്ടോരലിവുള്ള
ചുമലുള്ളവൾ.

(കാമുകൻ കൂട്ടുകാരനോട് ചൊന്നത്)

കുറുഞ്ഞി – മല്ലനാർ

കുറുന്തൊകൈ

കടുവയുടെ ചോരയിറ്റയ
കാൽനഖം കണ്ടക്കേ
മുരിക്കിൻ മൊട്ടുകൾ വിടരുന്നു.
മഴകാറുകൾ മറഞ്ഞിരിക്കുന്നു.
സർവ്വർക്കും സന്തോഷമേകാൻ
വസന്തം വന്നിരിക്കുന്നു.
ഒറ്റയായൊരെൻ
കരൾമാത്രം ക്ലേശപ്പെടുന്നു.

(കാമുകൻ കേൾക്കെ, കാമുകി തോഴിയോട് ചൊന്നതു്)

പാലൈ‌, മാരൻ പൊറൈയനാർ

ഐന്തിണ അൻപതു് 31

തിന വിളവെടുത്തു.
വയൽനിലം ഉഴുതിട്ടിരിക്കുന്നു.
തത്തക്കൂട്ടങ്ങളും അവയെയാട്ടാൻ
ഞങ്ങളും അവിടേക്കങ്ങെത്താതായി.
പക്ഷേ, വെള്ളച്ചാട്ടമുള്ള‌ മലയോരത്തു
നിന്നെത്തിയ അവൻ.
നിങ്ങളുടെ പ്രണയമിവിടെ
അറുതിയാവാതിരിക്കട്ടെ.
ഇനിപ്പുള്ളൊരുവൾ,
അവൾ നിനക്കുള്ളതു്.

(പെൺകുട്ടിയുടെ തോഴി കാമുകനോട് ചൊന്നതു്)

കുറുഞ്ഞി‌‌ – മാരൻ പൊറൈയനാർ

ഐന്തിണ‌ അൻപത് 18

മുല്ലമൊട്ടിനെ നാണമാക്കും
പ്രഭയേറും പല്ലുള്ളവളേ,
നീ ചൊന്നാലും,
എൻ പ്രിയൻ പോയൊരാ
ദൂരനാട്ടിൽ
മഴക്കാലമതില്ലേ?
മാനത്തു വിരഹവേദന
തെളിയിക്കും
കൊലയാളി ആയുധങ്ങളായ
മുരളുന്ന കാറ്, കൊള്ളിയാൻ
ഇടിമുഴക്കം
ഇതെല്ലാമുള്ളൊരാ മഴക്കാലം.

(ഭാര്യ തന്റെ തോഴിയൊട് ചൊന്നതു്)

– മുല്ലൈ – മാരൻ പൊറൈയനാർ

ഐന്തിണ ഐമ്പത് 3

മയിലിന്റെ നടനം
നിന്റെ നടപ്പിനെ ഓർമ്മിപ്പിക്കുന്നു.
വിരിയുന്ന മുല്ലപ്പൂക്കൾ
നിന്റെ‌ നെറ്റിത്തടത്തിന്റെ
മധുരസുഗന്ധം വഹിക്കുന്നു.
മാനിന്റെ കാതരമിഴികൾ
നിന്റെ നോട്ടം കണക്കെ‌ തന്നെ.
എന്റെ ഹൃദയം,
നിന്റെ ചിന്തകളാൽ നിറയുന്നു.
അതിനാൽ കൊടുങ്കാറ്റിലകപ്പെട്ട മേഘങ്ങൾ കണക്കെ
ഞാൻ തിരക്കിട്ട് നിന്നിലേക്കടുക്കുന്നു.

(ദൂരത്തു നിന്നു തിരിച്ചെത്തിയ ഭർത്താവ് ഭാര്യയോട് ചൊന്നതു്)

മുല്ലൈ – പേയനാർ

ഐങ്കുറുനൂറു 492

പ്രിയേ,
കാട്ടുതീയിൻ വിജനതയിൽ
ഞാനുഴറിയപ്പോൾ
നിന്റെ നന്മയെക്കുറിച്ചോർത്തതു
മധുരതരം, തീർച്ച!
ധനികർ തങ്ങളുടെ ആനകളെ
തളയ്ക്കുന്ന സ്വർണ്ണവടം
കണക്കെ എന്നിലേക്കവ
ഊറിയിറങ്ങുന്നു.

(ഭർത്താവ് തന്റെ കാഠിന്യമേറിയ ജോലി കഴിഞ്ഞ് തിരികെയെത്തിയപ്പോൾ ഭാര്യയോട് ചൊന്നതു്)

പാലൈ – ഒദളാന്തൈയാർ

ഐങ്കുറുനൂറ് 356

‘കൂ കൂ’ ചേക്കേറിയ കാക്കകൾ
കരളിലൊരു വിറയോടി നടക്കുന്നു.
കണവനിൽ നിന്നും
കൊലവാളാൽ‌
ചീന്തിവേറിടാൻ‌
പുലരിയെത്തിയിരിക്കുന്നു.

(പെണ്ണ് സ്വയം പറയുന്നതു്.)

മരുതം – അള്ളൂർ നന്മുല്ലൈ

കുറുന്തൊകൈ 157

ഒരുകാലം,
അവൾ തന്നൊരു
വേപ്പിൻകുരു നീ
പഞ്ചാരക്കട്ടിയെന്നു
പറഞ്ഞൊരുകാലം.

ഇന്നൊരു കാലം,
തായ്ക്കുളിരിൽ
പരി തൻ പറമ്പിലെ
ചോലക്കുളിർനീർ ചൂടെന്നു
ചൊല്ലുന്ന വേറൊരുകാലം.

ഇങ്ങനെയാണോ,
പ്രണയം
പോയ്പ്പോവുന്നതു്.

(ഭാര്യയുടെ തോഴി തെറ്റുപറ്റിയ ഭർത്താവിനോട്‌ ചൊന്നതു്)

മരുതം – മിലൈ കാന്തൻ

കുറുന്തൊകൈ 196

‘പ്രണയത്തിൽ വലയൂ’
അവർ പറയും.
ഒന്നിലവർക്ക് പ്രണയമെന്തെന്നറിയില്ല.
അല്ലെന്നാലവർ അതിധിരരാകും.

അവനെ കാണാതിരുന്നാൽ
എന്റെ ഹൃദയം നിലയ്ക്കും,
പാറമേൽ, ഒഴുകും വെള്ളം
നുരപതപ്പിക്കും പോലെ

(പെണ്ണ്‌ തോഴിയോടു ചൊന്നതു്)

നെയ്തൽ‌ – കാല്പൊരുസിരുനുറൈയർ

കുറുന്തൊകൈ‌ 290

കണവന്റെ നാട്ടിലെ
ഇളക്കമില്ലാ കുളത്തിലെ
ചെളിവെള്ളം.
കലക്കിയതൊരു കലമാൻ.
ഇവിടുള്ള പാലിലും തേനിലും
ഇനിപ്പുണ്ടവയെനിക്ക്.

(പെൺകുട്ടി കാമുകനെ പിരിഞ്ഞ് അധികമാവും മുന്നേ തോഴിയോട് ചൊന്നതു്)

കുറിഞ്ഞി – കപിലർ

അവന്റെ നാട്ടിലങ്ങായ്,
കടലിലിലുയരുന്നൊരു
വെൺതിങ്കൾ പോലെ,
മലയിൽ നിന്നൊഴുകിയിറങ്ങും
വെള്ളച്ചാട്ടം കണക്കെ,
അവനൊരു സൂര്യൻ,
എന്റെ കൈകളോ
അവനെച്ചുറ്റും
നെറുഞ്ഞിപ്പൂക്കൾ.

(പെൺകുട്ടി കാമുകനോടുള്ള കൂറിനെപ്പറ്റി തോഴിയോട് ചൊന്നതു്)

കുറുഞ്ഞി – മധുരൈ വേലന്താതൻ

കുറുന്തൊകൈ 315

കണവന്റെ നാട്ടിലെ
ഇളക്കമില്ലാ കുളത്തിലെ
ചെളിവെള്ളം.
കലക്കിയതൊരു കലമാൻ.
ഇവിടുള്ള പാലിലും തേനിലും
ഇനിപ്പുണ്ടവയെനിക്ക്..

(പെൺകുട്ടി കാമുകനെ പിരിഞ്ഞ് അധികമാവും മുന്നേ തോഴിയോട് ചൊന്നതു്)

കുറിഞ്ഞി – കപിലർ

മാളം തന്നിൽ മറഞ്ഞതാവില്ല
വാനം മീതെ മറിഞ്ഞതാകില്ല
കടലിൽ കീഴെ നടന്നതാകില്ല
നാടോടു നാടും,
തെരുവോടു തെരുവും,
കുടിയോടു കുടിയും
തിരഞ്ഞെന്നാൽ
അവൻ നമ്മിൽ
പിണയാതാകില്ല.

(തോഴി പെൺകുട്ടിയോട് ചൊന്നതു്)

പാലൈ – വെള്ളിവീത്തിയർ

കുറുന്തൊകൈ 130

നെഞ്ചിലയ്യോ നോവെടുക്കുന്നേ.
വരണ്ടിടം പൂത്തുനിറഞ്ഞിടും
നെറുഞ്ഞിപ്പൂക്കൾ തൻ
തുമ്പത്തുള്ളതു മുള്ള്.
ഒരിക്കലെന്നോടു പുന്നാരനാം
കാന്തൻ ഇപ്പോഴോ
ക്രൂരൻ, കാരുണ്യം തട്ടാത്തോൻ.
നെഞ്ചിലയ്യോ നോവെടുക്കുന്നേ.

(ഭർത്താവിനെ ശകാരിച്ചു കൊണ്ടു ഭാര്യ തോഴിയോട് ചൊന്നതു്)

മരുതം – അല്ലൂർ നന്മുല്ലൈ

കുറുന്തൊകൈ 202

പ്രോഗ്രാമറുടെ പ്രണയഗീതകങ്ങൾ

നിന്നോളം പാഴ്സ് ചെയ്യപ്പെട്ടിട്ടില്ല,
എന്നിലിന്നേവരെയൊരു ലാംഗ്വേജും.

മെഷീൻ ലാംഗ്വേജ് പോലെ നാം.
ഒന്നായിത്തീരണമെന്നായിരുന്നു പ്രതീക്ഷ.
എന്നാലോ, കണ്ട മാത്രയിലലിഞ്ഞ്
പൂജ്യം കണക്കെയായി.

ആരു നീയെനിക്കെന്നോ?,
ആർ.ബി. ട്രീ ബാലൻസ് ചെയ്യുകെന്നതു
വിശദീകരിക്കുന്നതാവും അതിലുമെളുതു്.

നിന്നിലേക്കുള്ള കുറുക്കുവഴി തിരക്കിയിറങ്ങി.
ഡൈക്സ്ട്രസ് അൽഗോരിതത്തിനും വഴി‌തെറ്റി.

/dev/null പോലൊന്ന് എന്റെ ഹൃദയത്തിലുണ്ടാകണം.
നീ നിത്യേനയെന്നോണം ഒഴുകിപ്പരക്കുന്നുണ്ടു്.
പക്ഷേ നിറയുന്നില്ലിതേ വരേക്കും.

നാം കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു.
Epoch-നും എണ്ണം പിഴച്ചു.

C/2020 F3 (NEOWISE) വാൽനക്ഷത്രത്തെ കമ്പ്യൂട്ടറിൽ കാണാൻ

ആനസൈറ്റിൽ dhanya ചേച്ചിയെ സഹായിക്കാൻ വേണ്ടി തിരക്കിട്ട് എഴുതിയതാണു്. മറ്റാർക്കെങ്കിലും ഉപകാരപ്പെടുമെന്നു കരുതി ഇങ്ങോട്ടു മാറ്റുന്നു.

ആദ്യം വാൽനക്ഷത്രം എന്താണെന്ന്..


സൗരയൂഥത്തിന്റെ ഭാഗമായിരുന്നുകൊണ്ട് സൂര്യനെ ചുറ്റുകയും സൂര്യസമീപത്ത് എത്തുമ്പോൾ വാൽ രൂപപ്പെടുകയും ചെയ്യുന്ന ജ്യോതിർ വസ്തുക്കളാണ് ധൂമകേതുക്കൾ അഥവാ വാൽനക്ഷത്രങ്ങൾ. അന്തരീക്ഷവും (കോമ), വാലും ധൂമകേതുവിൽ സൂര്യപ്രകാശം പതിച്ച്, അവയിലെ ഖരരൂപത്തിലുള്ള ജലം, കാർബൺഡൈഓക്സൈഡ്, മീഥേൻ മുതലായവ ബാഷ്പീകരിക്കപ്പെടുന്നതുമൂലം രൂപപ്പെടുന്നവയാണ്. സൗരയൂഥത്തിലെ ഏറ്റവും അകലെയുള്ള ഗ്രഹമായ നെപ്ട്യൂണിനും പുറത്ത് കൈപ്പർ വലയത്തിൽനിന്നം ഊർട്ട് മേഘത്തിൽ (Oort cloud) നിന്നുമാണ് ഇവ വരുന്നതെന്നാണ് ആധുനിക പഠനങ്ങൾ കാണിക്കുന്നത്. വ്യാഴം ശനി പോലെയുള്ള പ്രധാന ഗ്രഹങ്ങളുടെ അടുത്തെത്തുമ്പോൾ അവയുടെ ഗുരുത്വം (Gravity) മൂലം ധൂമകേതുക്കളുടെ സഞ്ചാരപഥത്തിൽ സാരമായ മാറ്റം വരുന്നു. ചില ധൂമകേതുക്കൾ സൂര്യനോട് വളരെ അടുത്ത ഭ്രമണപഥത്തിൽ എത്തുകയും കത്തിനശിച്ചുപോവുകയും ചെയ്യുന്നു. മറ്റുചിലതാകട്ടെ സൗരയൂഥത്തിൽ നിന്ന് എന്നന്നേയ്ക്കുമായി എറിഞ്ഞുകളയപ്പെടുകയും ചെയ്യുന്നു

ഹൈസോൺ ധൂമകേതു, ഹബ്ബിൾ എടുത്ത ചിത്രം. കടപ്പാട്: ESA/Hubble (CC BY 4.0)

ഗ്രഹങ്ങൾ,  ക്ഷുദ്രഗ്രഹങ്ങൾ (asteroids)  എന്നിവയെ അപേക്ഷിച്ച് ധൂമകേതുക്കൾക്ക് പിണ്ഡം (mass) താരതമ്യേന തീരെ കുറവാണ്. ഇതിൽത്തന്നെ ഭൂരിഭാഗവും തണുത്ത് ഘനീഭവിച്ച പദാർഥങ്ങളാണ്. ഇരുമ്പ്, നിക്കൽ എന്നിവയുടെ ധൂളികൾ, ഖരാവസ്ഥയിലുള്ള അമോണിയ, മീഥേൻ, പലതരം‌ സിലിക്കേറ്റുകൾ, കാർബൺ എന്നിവയും ഹൈഡ്രജൻ, കാർബൺ, നൈട്രജൻ, ഓക്സിജൻ തുടങ്ങിയ വാതകങ്ങളുമാണ് വാൽനക്ഷത്രത്തിന്റെ പ്രധാന ഘടകപദാർഥങ്ങൾ. സഞ്ചാരവേളയിൽ, സൂര്യന്റെ അടുത്തെത്തുമ്പോൾ പദാർഥങ്ങൾ സൗരവാതവും (solar wind) സൂര്യപ്രകാശവുമേറ്റ് ബാഷ്പമാവുകയും ഒരു വാതകാവരണം (കോമ) രൂപീകൃതമാവുകയും ചെയ്യുന്നു. മേഘസദൃശമായ ഈ ആവരണത്തിന് അനേകം ദശലക്ഷം കി.മീ. വ്യാസമുണ്ടാകും. കോമയ്ക്കു ചുറ്റുമായി അനേകലക്ഷം കി.മീ. വ്യാസത്തിൽ ന്യൂക്ലിയസ്സിൽ നിന്നു ബഹിർഗമിക്കുന്ന ഹൈഡ്രജൻ ആറ്റങ്ങളുടെ ഒരു ആവരണം കൂടി ഉണ്ടാകുന്നു (ഹ്രൈഡജൻ മേഘം). തുടർന്ന് ഇതിൽ ഒരുഭാഗം സൗരവാതത്തിന്റെ തള്ളൽമൂലം പിന്നിലേക്കു നീണ്ട് സൂര്യന്റെ എതിർദിശയിലായി അനേക ദശലക്ഷം കി.മീ. നീളമുള്ള വാലുകൾ (രണ്ടോ അതിൽ കൂടുതലോ) സംജാതമാകുന്നു.

വർഷംതോറും അൻപതിലേറെ ധൂമകേതുക്കളെ ജ്യോതിശ്ശാസ്ത്രജ്ഞർ കണ്ടെത്തുന്നുണ്ട്. സാധാരണയായി രാവിലെയും വൈകുന്നേരവുമാണ് ധൂമകേതുക്കളെ കാണാൻ സാധിക്കുന്നത്. എങ്കിലും അപൂർവമായി പകൽസമയത്തും കാണാൻ കഴിയുന്ന ധൂമകേതുക്കൾ പ്രത്യക്ഷപ്പെടാറുണ്ട്. ഒരു വർഷത്തിൻ ശരാശരി നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ പറ്റാവുന്ന ഒരു ധൂമകേതു പ്രത്യക്ഷമായേക്കാം.

ഓരോ ധൂമകേതുവിന്റെയും പ്രദക്ഷിണകാലം വ്യത്യസ്തമാണ്. മൂന്നേകാൽ വർഷം മുതൽ 10,00,000 വർഷം വരെ പ്രദക്ഷിണകാലമുള്ള ധൂമകേതുക്കളുണ്ട്. ഒരിക്കൽമാത്രം പ്രത്യക്ഷപ്പെട്ട് എന്നെന്നേക്കുമായി പോയ്മറയുന്നവയുമുണ്ട്. പ്രദക്ഷിണകാലം 200 വർഷത്തിൽ കുറഞ്ഞവയെ ഹ്രസ്വകാല ധൂമകേതുക്കളെന്നും 200 വർഷത്തിൽ കൂടിയവയെ ദീർഘകാല ധൂമകേതുക്കളെന്നും വിളിക്കുന്നു. ഹ്രസ്വകാല ധൂമകേതുക്കളെ വീണ്ടും വ്യാഴകുടുംബം

വാൽനക്ഷത്രത്തിന്റെ സൂര്യനെ ചുറ്റിയുള്ള സഞ്ചാരവും, വാലിന്റെ സ്ഥാനവും. ചിത്രം: കോമൺസ് (CC BY 4.0)

ഓരോ തവണയും സൂര്യനോടടുക്കുമ്പോൾ ധൂമകേതുക്കളുടെ ഉപരിതലപാളിയിൽനിന്ന് വാതകങ്ങളും ശിലാധൂളികളും നഷ്ടമായിക്കൊണ്ടിരിക്കും (ആകെ ഭാരത്തിന്റെ 1-2% വരെ). നൂറുതവണയിൽ കൂടുതൽ സൂര്യനെ സമീപിക്കാൻ കഴിയുന്ന ധൂമകേതുക്കൾ അപൂർവമാണ്. ചിലവ അവയുടെ സഞ്ചാരവേളയിൽ ഗ്രഹങ്ങളുടെ സമീപത്തെത്തുമ്പോൾ ഗ്രഹത്തിന്റെ ആകർഷണം കാരണം അവയുടെ കുറേ ഭാഗം നഷ്ടമാവുകയും ഇങ്ങനെ പല തവണ ആവർത്തിക്കപ്പെടുന്നതോടെ ശിഥിലീകരിക്കപ്പെടുകയും ചെയ്യും. 1994 ജൂലൈയിൽ ഷുമാക്കർ-ലെവി 9 ധൂമകേതു (SL 9) വ്യാഴത്തിനു സമീപമെത്തിയതോടെ ഇരുപതിലേറെ കഷണങ്ങളായി ശിഥിലീകരിക്കപ്പെടുകയും അവ ഒന്നിനു പുറകെ ഒന്നായി വ്യാഴത്തിൽ പോയി പതിച്ച് വൻ വിക്ഷോഭം സൃഷ്ടിക്കുകയും ചെയ്തു.

ധൂമകേതുക്കൾ മൂലം പലപ്പോഴും ഉൽക്കാവർഷം (meteor shower) സംഭവിക്കാറുണ്ട്. ധൂമകേതുക്കൾ സൂര്യനെ പ്രദക്ഷിണം ചെയ്തു കടന്നുപോകുമ്പോൾ അവയിൽനിന്നു നഷ്ടപ്പെടുന്ന ദ്രവ്യം ഗ്രഹാന്തരതലത്തിൽ (Interplanetary space) തങ്ങിനില്ക്കും. (ധൂമകേതുവിന്റെ വാൽ അതിൽനിന്നു നഷ്ടപ്പെടുന്ന ദ്രവ്യത്തിന്റെ ഒഴുക്കാണ്; വാൽ സ്ഥിരമല്ല.) ധൂമകേതുക്കളുടെ പ്രദക്ഷിണപഥത്തിൽക്കൂടി ഭൂമി കടന്നുപോകുമ്പോൾ ഇവ, പ്രത്യേകിച്ച് ധൂളികളും പാറക്കഷണങ്ങളും മറ്റും ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ച്, ഘർഷണംമൂലം കത്താനിടയാകുന്നു. ഇതാണ് ഉൽക്കാവർഷമായി കാണപ്പെടുന്നത്. ചില ധൂമകേതുക്കളുടെ കാര്യത്തിൽ ഈ പ്രതിഭാസം ക്രമമായിത്തന്നെ സംഭവിക്കുന്നു. വർഷംതോറും ആഗസ്റ്റ് 9-നും 13-നും ഇടയ്ക്ക് ഉണ്ടാകാറുള്ള പെഴ്സീഡ് ഉൽക്കാവർഷത്തിന്റെ (Perseid meteor shower) ഉറവിടം 2007 ആഗസ്തിൽ വന്നുപോയ സ്വിഫ്റ്റ് ടട്ടിൽ (Swift-Tuttle) ധൂമകേതുവാണ്. ഒക്ടോബറിലെ ഒറിയോൺ ഉൽക്കാവർഷത്തിനു കാരണം ഹാലി ധൂമകേതുവും നവംബറിലേതിന് ബിയേല ധൂമകേതുവുമാണ് (Biela comet)

ഘടന


ധൂമകേതുവിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളാണ് ന്യൂക്ലിയസ്സ് (Nucleus), കോമ (Coma), ഹൈഡ്രജൻ മേഘം (Hydrogen cloud), വാൽ (tail) എന്നിവ.

ന്യൂക്ലിയസ്സ് (മർമ്മം):
ഘനീഭവിച്ച പദാർഥങ്ങൾ അടങ്ങിയ കേന്ദ്രത്തെയാണ് ധൂമകേതുവിന്റെ ന്യൂക്ലിയസ്സ് എന്നു വിളിക്കുന്നത്. ഒരു ധൂമകേതുവിന്റെ പിണ്ഡം (സാധാരണയായി 1011 കി.ഗ്രാം മുതൽ 1016 കി. ഗ്രാം വരെ) മുഴുവൻ അതിന്റെ ന്യൂക്ലിയസ്സിൽ അടങ്ങിയിരിക്കുന്നു. രൂപവൈകൃതം സംഭവിച്ച ഒരു ഗോളത്തോട് ന്യൂക്ലിയസ്സിനെ ഉപമിക്കാം. ഏകദേശം 60 മീ. മുതൽ 300 കി.മീ. വരെ വ്യാസം (diameter) ഇവയ്ക്കുണ്ടായിരിക്കും. ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ ന്യൂക്ലിയസ്സ് കൈറോൺ ധൂമകേതുവിന്റേതാണ്. അതിന് 200 – 300 കിലോ മിറ്റർ വലിപ്പമുണ്ടായിരുന്നു. ചില സന്ദർഭങ്ങളിൽ, ചില ധൂമകേതുക്കളുടെ ന്യൂക്ലിയസ്സ് രണ്ടോ അതിൽ കൂടുതലോ കഷണങ്ങളായി വിഭജിച്ച രീതിയിലും കാണപ്പെടാറുണ്ട് (ഉദാ. മഹാധൂമകേതു വെസ്റ്റ് -1976 VI).

ധൂമകേതുക്കളുടെ ന്യൂക്ലിയസ്സ് വളരെക്കുറച്ച് പ്രകാശമേ പ്രതിഫലിപ്പിക്കുകയുള്ളൂ, സൗരയൂഥത്തിൽ ഏറ്റവും കുറച്ച് പ്രകാശം പ്രതിഫലിപ്പിക്കുന്നു വസ്തുക്കളിലൊന്നാണ് ധൂമകേതുക്കളുടെ ന്യൂക്ലിയസ്സ്. ഹാലിയുടെ ധൂമകേതുവിന്റെ ന്യൂക്ലിയസ്സ് അതിൽ പതിക്കുന്ന വെളിച്ചത്തിലെ നാല് ശതമാനം മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളുവെന്ന് ജിയോട്ടോ ബഹിരാകാശപേടകം കണ്ടെത്തുകയുണ്ടായി. ഡീപ് സ്പേസ് 1 എന്ന ബഹിരാകാശപേടകം ബോറേലിയുടെ ധൂമകേതുവിന്റെ ന്യൂക്ലിയസ്സ് അതിൽ പതിക്കുന്ന വെളിച്ചത്തിന്റെ 2.4 ശതമാനം മുതൽ മൂന്ന് ശതമാനം വരെയെ പ്രതിഫലിപ്പിക്കുന്നുള്ളുവെന്നും കണ്ടെത്തുകയുണ്ടായി 

കോമ:
സൂര്യനോട് അടുത്തുവരുമ്പോൾ സൂര്യകിരണങ്ങളും സൗരവാതവുമേറ്റ് ധൂമകേതുവിന്റെ ന്യൂക്ലിയസ്സിനു ചുറ്റുമായി ഏകദേശം ഗോളാകൃതിയിൽ, അത്യന്തം നേർത്തതും ബൃഹത്തായതുമായ ഒരു വാതകാവരണം രൂപീകൃതമാകുന്നു. ഇതിനെയാണ് കോമ അഥവാ ധൂമകേതുവിന്റെ ശിരസ്സ് എന്നു പറയുന്നത്. ഏകദേശം 105 മുതൽ 106 വരെ കി.മീ. വ്യാസം ഇതിനുണ്ടായിരിക്കും. സെക്കൻഡിൽ ഒരു കിലോമീറ്ററോളം വേഗതയിൽ ന്യൂക്ലിയസ്സിൽനിന്ന് ഹൈഡ്രജൻ, ഓക്സിജൻ, സൾഫർ, കാർബൺ, ഇരുമ്പ്, കാൽസിയം, വനേഡിയം, ക്രോമിയം, മാങ്ഗനീസ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ അറ്റോമിക കണങ്ങളും അവയുടെ റാഡിക്കലുകളും പ്രവഹിക്കുന്നുണ്ടാകും. ഇവയിൽ പലതും അയോണീകൃതവും (ionized) ആയിരിക്കും. കോമയിൽ ഉയർന്ന തോതിൽ ഡോയിട്ടേറിയം (Deutarium) അടങ്ങിയിട്ടുണ്ടെന്ന് സമീപകാലത്ത് കണ്ടെത്തിയിട്ടുണ്ട്. സൂര്യനോട് അടുത്തുവരുന്തോറും കൂടുതൽ വാതക തന്മാത്രകൾ സ്വതന്ത്രമാവുകയും കോമയുടെ വ്യാപ്തി വർധിക്കുകയും ചെയ്യും. ഒപ്പം സൂര്യസാമീപ്യംമൂലം ധൂമകേതുവിന്റെ സഞ്ചാരവേഗതയും വർധിക്കും.

ഹൈഡ്രജൻ മേഘം
കോമയ്ക്കു ചുറ്റും, അങ്ങിങ്ങായി ചിതറിക്കിടക്കുന്ന തരത്തിൽ, ഹൈഡ്രജൻ ആറ്റങ്ങളുടെ വളരെ ബൃഹത്തായ (കോടി കി.മീ. വ്യാസം) ഒരു ആവരണം ധൂമകേതുക്കളിൽ രൂപംകൊള്ളാറുണ്ട്. ഇതാണ് ഹൈഡ്രജൻ മേഘം. 1970-ലാണ് ഹൈഡ്രജൻ മേഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ജ്യോതിശ്ശാസ്ത്രജ്ഞർക്കു കിട്ടിയത്. ടാഗോ-സാറ്റോ-കൊസാകാ ധൂമകേതു (1969 g), ബെന്നറ്റ് ധൂമകേതു (1969 i) എന്നിവയുടെ കോമയ്ക്കു ചുറ്റും ഭീമാകാരമായ ഈ ആവരണമുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. തുടർന്ന് 1976-ൽ വെസ്റ്റ് ധൂമകേതുവിനും ഹൈഡ്രജൻ മേഘമുണ്ടെന്നു വ്യക്തമായിട്ടുണ്ട്.

ഹൈഡ്രജൻ മേഘത്തിന്റെ വ്യാപ്തി ന്യൂക്ലിയസ്സിൽനിന്നു ബഹിർഗമിക്കുന്ന ഹൈഡ്രജൻ ആറ്റങ്ങളെ ആശ്രയിച്ചിരിക്കും. സെക്കൻഡിൽ 8 കി.മീ. വേഗത്തിൽ ഹൈഡ്രജൻ ആറ്റങ്ങൾ പ്രവഹിക്കുന്നുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. പ്രകാശവിയോജനത്താൽ (Photodissociation) ഹൈഡ്രോക്സിൽ (OH) ആറ്റങ്ങളിൽനിന്നാണ് ഹൈഡ്രജൻ പ്രവഹിക്കുന്നതെങ്കിൽ ഇവയുടെ പ്രവേഗം വർധിച്ചുവരും.

വാൽ
ഒരു വലിയ ധൂമകേതുവിന് സൂര്യനിൽനിന്ന് ഏതാണ്ട് 30 കോടി കി.മീ. അകലെവച്ച് വാൽ രൂപംകൊള്ളാൻ തുടങ്ങുന്നു. ദൂരം കുറയുന്തോറും അതിന്റെ വലിപ്പം വർധിച്ചുവരും. ചിലവയുടെ വാലിന് വളരെയധികം നീളം ഉണ്ട്. സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തിന്റെ ഇരട്ടി നീളം ചില വാലുകൾക്കുണ്ട്. 30 കോടി കിലോമീറ്ററിൽ കൂടുതൽ നീളമുള്ള വാലുള്ളവയെ കണഒഴിവാക്കിയിട്ടുണ്ട്.
വാലുകൾ പൊതുവേ രണ്ടു തരത്തിലുണ്ടു് – ധൂളീവാലുകളും പ്ലാസ്മാവാലുകളും.

ധൂളീകണികകളാൽ രൂപീകൃതമാകുന്നവയാണ് ധൂളീവാൽ. കാഴ്ചയിൽ വെളുത്ത നിറമോ ഇളം മഞ്ഞ നിറമോ ആണിതിന്. ഇത് അല്പം വളഞ്ഞാണിരിക്കുക. നീളം ഏകദേശം 106കി.മീ.നും 107കി.മീ.നും ഇടയ്ക്കു വരും. ഒന്നിലേറെ വാലുകളുണ്ടെങ്കിലും ഏത് ധൂമകേതുവിനും പ്രാമുഖ്യം ഒരു വാലിനു മാത്രമായിരിക്കും.

അയോണീകൃത വാതകങ്ങളാണ് പ്ലാസ്മാവാലിനു രൂപംകൊടുക്കുന്നത്. നീലയോ നീലകലർന്ന പച്ചയോ നിറത്തിൽ ഇവ ദൃശ്യമാകുന്നു. ഇവയ്ക്ക് ഏകദേശം 107കി.മീ.-നും 108 കി.മീ.-നും ഇടയ്ക്ക് നീളമുണ്ട്.
പ്ലാസ്മാവാലിന്റെ രൂപീകരണത്തിന് സൗരവാതങ്ങളും സൂര്യന്റെ കാന്തികമണ്ഡലവും പ്രധാന പങ്കു വഹിക്കുന്നുണ്ട്. സൂര്യന്റെ കാന്തികമേഖലകളുടെ ദിശയിലായിരിക്കും പ്ലാസ്മാവാൽ.

നാമകരണം


ധൂമകേതുക്കളെ നാമകരണം ചെയ്യുന്ന രീതി ആരംഭിച്ചത് 16-ആം ശതകത്തിലാണ്. ധൂമകേതുക്കൾ പ്രത്യക്ഷപ്പെടുന്ന വർഷത്തോടൊപ്പം കണ്ടെത്തുന്ന ക്രമം സൂചിപ്പിക്കുംവിധം ഇംഗ്ലീഷ് അക്ഷരമാലയിലെ ചെറിയ അക്ഷരങ്ങൾകൂടി ചേർത്ത് എഴുതുന്ന രീതിക്ക് ഉദാഹരണങ്ങളാണ് 1956 h, 1927 j എന്നിവ. മറ്റൊന്ന്, പ്രത്യക്ഷപ്പെടുന്ന വർഷത്തോട് റോമൻ അക്കങ്ങൾ കൂടി ചേർക്കുന്ന രീതിയാണ്. ഉദാ. 1862 III, 1913 III എന്നിങ്ങനെ. കണ്ടുപിടിക്കുന്ന ഉപകരണം, നിരീക്ഷണാലയം (SOLWIND,IRAS,SOHO തുടങ്ങിയവ) എന്നിവയുടെ പേരിനോടു ചേർത്തും ധൂമകേതുക്കൾക്ക് പേര് നല്കുന്നുണ്ട്. കണ്ടുപിടിച്ച ശാസ്ത്രജ്ഞരുടെ പേരിലാണ് പല ധൂമകേതുക്കളും അറിയപ്പെടുന്നത്. ഉദാ. ഹാലി ധൂമകേതു, എൻഖെ ധൂമകേതു, ഹെയ് ൽ-ബോപ്പ് ധൂമകേതു മുതലായവ.

C/2020 F3 NEOWISE; NASA (Public Domain)

1995 മുതൽ ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ (IAU) ധൂമകേതുനാമകരണത്തിന് ഒരു നൂതനരീതി പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. ആദ്യം ധൂമകേതു ഏത് തരമാണ് എന്ന് ഇംഗ്ലീഷ് വലിയ അക്ഷരംകൊണ്ട് സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് ആവർത്തിച്ചുവരുന്ന (periodic) ധൂമകേതുക്കൾത്ത് P എന്നും അവർത്തിച്ച് വരാത്തവയ്ക്ക് (Non periodic) C എന്നും അക്ഷരങ്ങൾ നൽകുന്നു. തുടർന്ന് ഒരു ചരിഞ്ഞ വരയ്ക്ക് (/) ശേഷം ധൂമകേതുവിനെ കണ്ടെത്തിയ വർഷം എഴുതുന്നു. (ഉദാ – C/2012) തുടർന്ന് ധൂമകേതുവിനെ കണ്ടെത്തിയ മാസത്തെ സൂചിപ്പിക്കുന്ന ഇംഗ്ലീഷ് അക്ഷരവും ആ കാലയളവിൽ അതിനെ കണ്ടെത്തിയ ക്രമവും എഴുതുന്നു. ഇതിനായി, ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങളെ വിവിധ ഗ്രൂപ്പുകളാക്കി തരംതിരിച്ചിരിക്കുന്നു. ജനുവരി ഒന്നിനും പതിനഞ്ചിനും ഇടയ്ക്കാണ് ധൂമകേതു പ്രത്യക്ഷപ്പെടുന്നതെങ്കിൽ വർഷത്തോടൊപ്പം A എന്നു ചേർക്കും. ഈ ദിവസങ്ങൾക്കുള്ളിൽ ആദ്യമാദ്യം കണ്ടുപിടിക്കുന്നതിനനുസരിച്ച് Aയുടെ കൂടെ 1, 2, 3… എന്നുകൂടി ചേർക്കുന്നു. ജനുവരി 16-നും 31-നും ഇടയ്ക്കാണ് പ്രത്യക്ഷപ്പെടുന്നതെങ്കിൽ, വർഷത്തോടൊപ്പം B എന്നു ചേർക്കും. ഫെബ്രുവരിയിലാണെങ്കിൽ യഥാക്രമം C,D ഇവ ചേർക്കാം. ഈ രീതിയിൽ, ഡിസംബർ 16-നും 31-നും ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്ന ധൂമകേതുവിന് Y എന്നു ചേർക്കണം. I,Z എന്നീ അക്ഷരങ്ങളെ ഈ രീതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.


C/2020 F3 (NEOWISE)

നിയോവൈസ് ഇംഗ്ലണ്ടിൽ നിന്നുള്ള കാഴ്ച. Benjamin Shaw (CC BY-SA 3.0)

നാസയുടെ ഇൻഫ്രാറെഡ് രശ്മികളിൽ പ്രവർത്തിക്കുന്ന ടെലസ്കോപ്പായ Wide-field Infrared Survey Explorer (WISE) -ന്റെ വാൽനക്ഷത്രത്തേയും ക്ഷുദ്രഗ്രഹങ്ങളേയും നിരീക്ഷിക്കുന്ന പദ്ധതിയായ Near-Earth Object WISE (NEOWISE) കണ്ടെത്തിയ ധൂമകേതുവാണു് C/2020 F3 (NEOWISE). ഇക്കഴിഞ്ഞ മാർച്ചിൽ മാത്രം കണ്ടെത്തിയ ഇത് പേരുസൂചിപ്പിക്കുമ്പോലെ തിരികെ വരാത്ത തരം ധൂമകേതുവാണു്. (നിയോവൈസ് കണ്ടെത്തിയ മറ്റു പല ധൂമകേതുക്കളും ഉണ്ട്. അവകളേയും ചുരുക്കിപ്പറയുക ഈപേരിൽ തന്നാണു്. പക്ഷേ ഏറ്റവും പ്രശസ്തം C/2020 F3 ആണെന്നുമാത്രം.) ചക്രവാളത്തോട് അടുത്താണു ആകാശത്തുപ്രത്യക്ഷപ്പെടുന്നത് എന്നതിനാൽ മരങ്ങൾകൊണ്ടും മറ്റും മറയാത്ത ഉയരമുള്ള പ്രദേശത്തു നിന്നു വീക്ഷിക്കുന്നതാണു അനുയോജ്യം. കാലാവസ്ഥ അനുയോജ്യമാണെങ്കിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാമെങ്കിലും ഒരു ബൈനോക്കുലർ ഉള്ളത് നന്നാവും. ജൂലൈ 11 – 13 വരെ ദിവസങ്ങളിൽ രാവിലെ സൂര്യോദയത്തിനും ഏകദേശം ഒരു മണിക്കൂർ മുമ്പ് കാണാൻ കഴിയുമായിരുന്നു. ഇനിയുള്ള കുറച്ചു ദിവസങ്ങൾ വൈകുന്നേരത്തെ നിരീക്ഷണത്തിനാണു അനുയോജ്യം.

സ്റ്റെല്ലേറിയത്തിൽ

C/2020 F3 (NEOWISE) എന്ന ധൂമകേതുവിനെ എപ്പോഴൊക്കെ കാണാൻ കഴിയുമെന്നറിയാൻ ഏറ്റവും എളുപ്പവഴി അതിനെ സ്റ്റെല്ലേറിയത്തിൽ (Stellarium) ട്രാക്ക് ചെയ്യുകയാണു്. സ്വതേയായി അതിന്റെ പാത്ത് സ്റ്റെല്ലേറിയത്തിൽ കാണില്ല. അതുകൊണ്ട് ഒരു പ്ലഗിൻ ഇൻസ്റ്റാൾ ചെയ്യേണ്ടിവരും.

ആദ്യമേ സ്റ്റെല്ലേറിയം ഇല്ലാത്തവർ ഇവിടെപ്പോയി ഇൻസ്റ്റാൾ ചെയ്യുക.
https://stellarium.org/

ഡെബിയൻ അധിഷ്ഠിത ഗ്നു/ലിനക്സ് വിതരണങ്ങളിൽ ടെർമിനൽ തുറന്ന് sudo apt-get install stellarium എന്ന കമാന്റ് നൽകിയാൽ മതിയാകും.

ഇൻസ്റ്റാൾ ചെയ്തശേഷം സ്റ്റെല്ലേറിയം തുറന്ന് ഇടത്തുഭാഗത്തുള്ള സെറ്റിങ്ങ്സ് (F2) എടുക്കുക.

അതിൽ പ്ലഗിൻസ് എന്ന ടാബ് തുറക്കുക.

അതിൽ ഇടത്തുഭാഗത്തെ ഓപ്ഷൻസിൽ Solar System Editor ഡബിൾ ക്ലിക്ക് ചെയ്തു തുറക്കുക.

തുറന്നുവരുന്ന സബ്‌വിൻഡോയിൽ Solar system എന്ന ടാബിനടിയിലെ Import orbital elements in MPC format- എന്ന ബട്ടൺ അമർത്തുക.

അവിടെ ടൈപ്പ് എന്നതിൽ Comets എന്നതും സോഴ്സ് എന്നതിലുള്ള ഡ്രോപ്ഡൗൺ മെനുവിൽ MPC’s list of observable comets’ from the dropdown menu എന്നതും തിരഞ്ഞെടുക്കുക.
(മിക്കവാറും ഒന്നിലധികം സോഴ്സിൽ നിന്നും നിയോവൈസിന്റെ MPC ഫയൽകിട്ടും. അതുകൊണ്ട് മറ്റ് ചില സോഴ്സുകളും ഉപയോഗിക്കാം.)
ശേഷം Get orbital elements’ കൊടുക്കുക.

ആ വരുന്ന ലിസ്റ്റിൽ C/2020 F3 എന്ന് സേർച്ച് ചെയ്താൽ കിട്ടുന്ന NEOWISE -നെ ആ മാർക്ക് ചെയ്ത് Add Objects കൊടുത്ത് ആ സബ് വിൻഡോ ക്ലോസ് ചെയ്യുക.

ശേഷം ഇടതുവശത്തുള്ള Search box (F3) തുറന്ന് ഒബ്ജക്ട്സ് എന്നതിൽ C/2020 എന്ന് സേർച്ച് ചെയ്ത് എന്റർ അമർത്തിയാൽ അതിലേക്ക് പോയിന്റ് ചെയ്യും.

പക്ഷേ C/2020 യെ കാണാൻ കഴിയുന്ന സമയത്തിലല്ല സ്റ്റെല്ലേറിയം കിടക്കുന്നതെങ്കിൽ അതിലേക്ക് സമയം/തീയ്യതി മാറ്റുക. വീണ്ടൂം ഇടത്തുവശത്തുള്ള പാനലിൽ Date & Time (F5) എടുത്ത് സമയം മാറ്റി നൽകുക

സ്റ്റെല്ലേറിയത്തിന്റെ വെബ് വെർഷൻ ഇവിടെക്കിട്ടും. പക്ഷേ ആപ്ലിക്കേഷനെ അപേക്ഷിച്ച് ഫീച്ചറുകൾ കുറവാണു്.

stellarium-web.org/

(ധൂമകേതുവിനെക്കുറിച്ചുള്ള ചില ഭാഗങ്ങൾ വിക്കിപീഡീയയിൽ നിന്നും പകർത്തി എഡിറ്റ് ചെയ്തതാണു്. CC BY-SA അനുമതിപ്രകാരം.
സ്റ്റെല്ലേറിയത്തിന്റെ സ്ക്രീൻഷോട്ടുകൾ GFDL, മറ്റ് അനുയോജ്യമായ അനുമതികളിലും പുനരുപയോഗിക്കുന്നു.)

ഖസാക്കിന്റെ ഇതിഹാസം – ലൈംഗികത, സർപ്പം, പ്രണയം

(പ്രഫ. മുണ്ടശ്ശേരി ഫൌണ്ടേഷൻ പുറത്തിറക്കുന്ന മാസികയ്ക്കു വേണ്ടിയെഴുതിയ ലേഖനം. പുതുക്കപ്പെടാൻ സാധ്യതയുണ്ടു്)

ബെൻസീന്റെ ഘടന കണ്ടെത്തിയ ഫ്രെഡറിക് കെക്കുല അതിനു കാരണമായത് തന്റെയൊരു ദിവാസ്വപ്നമാണെന്നു പറഞ്ഞിട്ടുണ്ടു്. ഒരു സർപ്പം അതിന്റെ തന്നെ വാൽ കടിച്ചു തിന്നുന്നു. കഴിക്കുന്നതിനനുസരിച്ച് വാൽ വളരുന്നതിനാൽ ഈ ‘കഴിപ്പ്’ അനന്തമായി തുടരുന്നു. യൂറോബോറസ് (Ouroboros) എന്ന ഈ വാലു ഭക്ഷിക്കുന്ന പാമ്പിന്റെ/വ്യാളിയുടേ സങ്കല്പം പ്രാചീന ഈജിപ്ത്യൻ സംസ്കാരത്തിലും, അതിനെ പിൻപറ്റി ഗ്രീസിലുമൊക്കെ പ്രചാരത്തിലിരുന്നു. ശാകല ശാഖയിൽപ്പെട്ട ഐതരേയബ്രാഹ്മണത്തിലും ഏതാണ്ട് സമാനമായ ഒരു പ്രസ്താവം കണ്ടെത്താം. ഇന്ത്യൻ ചുറ്റുപാടുകളിൽ എങ്ങനെയാണോ ‘ശ്രീവത്സം’ അല്ലെങ്കിൽ ‘കാലചക്രം’ മരണവും ജനനവും അടങ്ങുക സമയചാക്രികത്തെ കുറിക്കുന്നു, അതേപോലെ തന്നെ യൂറോബോറസും ആത്മാവിന്റെ പരകായപ്രവേശത്തെ (Metempsychosis) സൂചിപ്പിക്കുന്നു. ബെൻസീനിലേയും കാർബൺ അണുക്കൾക്കിടയിലെ സഹസംയോജകബന്ധനം (Covalent bond) അസ്ഥിരമാണു്. അതിന്റെ ഘടന അനുനിമിഷം മാറുന്നതിനാൽ റിസണൻസ്(Resonance) മൂലം ഒന്നിലധികം ലൂയിസ് ഘടനയിലൂടെയാണു (Lewis structure) അവയുടെ രൂപം സൂചിപ്പിക്കുക. ഇത്തരത്തിൽ ഒരു അസ്ഥിരമായ മനസ്സിന്റെയും ആത്മാവിന്റെയും പുനർജന്മകേന്ദ്രിതമായ പരകായചാക്രികം തുടക്കം മുതൽ ഒടുക്കം വരെ പുലർത്തുന്ന നോവലാണു ‘ഖസാക്കിന്റെ ഇതിഹാസം’.

യൂറോബോറസ് (Ouroboros) | മധ്യകാല ബൈസന്റൈൻ കൈയെഴുത്തുപ്രതിയിൽ | ചിത്രം: വിക്കിമീഡിയ കോമൺസ്

ലോകസാഹിത്യചരിത്രത്തിൽ, വിശേഷിച്ചും മലയാളത്തിലെ കഥകളെടുത്താൽ അവയിൽ വലിയൊരളവിന്റെയും കാമ്പായി വർത്തിച്ചിരിക്കുന്നതു് വിശപ്പു്, ലൈംഗികത – ഇവ രണ്ടുമാണു്. മനഃശാസ്ത്രത്തിൽ മനുഷ്യന്റെ പ്രതിഫലവ്യവസ്ഥാസിദ്ധാന്തത്തിൽ (Reward system) പ്രചോദകമയ (Incentive salience) പ്രതിഫലത്തിൽപെട്ടതാണു (Primary Rewards) ഇവ രണ്ടെണ്ണവും. മനുഷ്യന്റെ അനുനിമിഷമുള്ള എല്ലാ ചെയ്തികളും ഈ ചോദനകളെ തൃപ്തിപ്പെടുത്തി, തലച്ചോറിലെ ലിംബിക് സിസ്റ്റത്തിലേക്ക് ഡോപ്പമിനെ പായിച്ച് സന്തോഷത്തിന്റെ വിവിധങ്ങളായ അവസ്ഥകൾ (joy, euphoria, ecstasy മുതലായവ) സൃഷ്ടിക്കാനുള്ള ശ്രമമാണെന്നുള്ള പറച്ചിൽ തെറ്റാവാനിടയില്ല. വിശപ്പിനെ തത്കാലം അതിന്റെ വഴിക്ക് വിട്ട് നമുക്ക് ലൈംഗികതയെ പിടിക്കാം.

ഡെസ്മണ്ട് മോറിസ് തന്റെ നഗ്നവാനരൻ (Naked Ape) എന്ന പുസ്തകത്തിൽ ലൈംഗികത ‘ഉദാത്തീകരിച്ച തഴുകൽ’ (Cuddling) ആണെന്ന് പറഞ്ഞുവച്ചിട്ടുണ്ടു്. അമ്മയുടെ വാത്സല്യത്തോടെയുള്ള തഴുകൽ കുട്ടിക്കാലത്തു തന്നെ നഷ്ടപ്പെട്ട രവി ആ തഴുകലിനെ അതിന്റെ മൂർത്തമായ തലത്തിൽ സ്വാംശീകരിക്കാൻ നടത്തുന്ന ശ്രമമായി ഖസാക്കിനെ വായിച്ചു വയ്ക്കാം. സച്ചിദാനന്ദൻ തന്റെ ‘ആറാം നാൾ’ എന്ന കവിതയിൽ പറഞ്ഞ ‘മനുഷ്യന്‍ എന്നാല്‍ വിനയമില്ലാതെ പ്രാര്‍ഥിക്കുകയും പ്രണയമില്ലാതെ പ്രാപിക്കുകയും തിന്നാനല്ലാതെ കൊല്ലുകയും ചെയ്യുന്ന ഏക ജീവി’ എന്ന വരികൾ അന്വർത്ഥമാക്കുന്ന, മനുഷ്യന്റെ പ്രതിരൂപമാണു രവി. സ്വാഭാവിക സാമൂഹിക വ്യവസ്ഥയിൽ കടുംപിടുത്തമുണ്ടാകേണ്ട മൂന്നിലും – മതം, മദ്യം, ലൈംഗികത – ആവോളം അയവുള്ളവരാണു ഖസാക്കുകാർ. ഈ അയവിനെ വായനക്കാരൻ തള്ളിപ്പറയുമ്പോൾ പോലും ഒരുപക്ഷേ അവരിൽ അസൂയ ജനിപ്പിക്കുംവണ്ണം ആസ്വദിക്കുകയാണു രവി.

ബഹുവർണ്ണാത്മകമായ ലൈംഗികത അല്ലെങ്കിൽ ലൈംഗികവാഞ്ഛ ഖസാക്കിലുണ്ടു്. ഗമിക്കാവുന്നതോ അഗമ്യമോ ആയ വേർതിരിവുകളേതുമില്ലാതെ തന്നെ ബഹുശാഖിയായി അവ കാണപ്പെടുന്നു. ശിവരാമൻ നായർക്ക് അമ്മയിൽ നിന്നുമുണ്ടാകുന്നതു് മാതൃ-പുത്രബന്ധം, രവിക്കു ചിറ്റമ്മയുമായുണ്ടായ മാതൃസ്ഥാനീയമായ പദത്തോടുള്ള (ഈഡിപ്പസ് കോം‌പ്ലെക്സ്), മൊല്ലാക്കയും നൈജാമലിയും തമ്മിലുള്ള സ്വവർഗ്ഗരതിവാഞ്‌ഛ, രവിയും ചാന്തുമ്മയും തമ്മിലുള്ളതോ അല്ലെങ്കിൽ കല്ല്യാണിക്കുട്ടിയും കേളുവുമായുള്ളതോ ആയ സമൂഹത്തിലെ രണ്ടു തട്ടുകൾ തമ്മിലുള്ള വർഗ്ഗബന്ധത്തെ നിരാകരിക്കുന്നതായ രതി, ഒരുപക്ഷേ കുഞ്ഞാമിനയുമായി നടന്നേക്കാവുന്ന പെഡോഫൈൽ സ്വഭാവമുള്ള വാഞ്ഛ, നിവേദിത എന്ന ചിത്തനിരോധം വരുത്തേണ്ടുന്ന പദത്തിലുള്ള സ്ത്രീയുമായുള്ള വേഴ്ച, വസൂരിയിലൂടെ ദൈവസ്ഥാനവുമായുള്ള ക്രീഡ.

ദൈവത്തെ ഏറ്റവും നന്നായി മനസ്സിലാക്കാൻ കഴിയുക സ്ഖലനസമയത്താണെന്നൊരു പറച്ചിലുണ്ടു്. നിർവൃതിസ്ഥാനത്തെത്തി മനസ്സ് ഏകാഗ്രമാകുമ്പോൾ ദൈവത്തെ അറിയാമെന്നൊരു വ്യാഖ്യാനം. ഇതുമായി ബന്ധപ്പെട്ട് ലോകത്തിന്റെ പലയിടത്തും ആചാരങ്ങളുണ്ടായിട്ടുണ്ടു്. ദ്രാവിഡമായ കാവുതീണ്ടൽ ചടങ്ങിലും രതിയുണ്ടു്. (കേരളത്തിന്റെ മിത്തിക്കൽ പരിസരത്തിൽ യക്ഷിയെ സ്വന്തം കരുത്തുകൊണ്ടു തളയ്ക്കാനിറങ്ങിയ നമ്പൂതിരി മന്ത്രവാദികളെ കാണാം. യക്ഷിയെ മറ്റാരുമറിയാതെ വീട്ടിൽ ഭാര്യയായി താമസിപ്പിച്ച നമ്പൂതിരി, യക്ഷി പ്രതികാരം വീട്ടി മൂത്രം മുട്ടി (Dysuria) മരിച്ച സൂര്യകാലടി നമ്പൂതിരിയും ഒക്കെ ഐതിഹ്യമാലയിലുണ്ടു് .യക്ഷിയെ കരുത്തുകൊണ്ട് തളയ്ക്കുക. യക്ഷി കൊണ്ടുപോയി ചോരയൂറ്റിക്കുടിക്കുക – ഒന്നാന്തരം ലൈംഗികതയാണു്, സാഹിത്യം പോലെ വ്യംഗ്യമായി പറയുന്നത്.) വേദാന്തത്തിലും ഉപനിഷത്തിലും താത്പര്യമുള്ള, അതിൽ ഗവേഷണം ചെയ്ത രവി, വായനയിലുള്ള ജ്ഞാനസ്ഥാനത്തിൽ മടുത്തിട്ട്, രതിയിലൂടെ ദൈവത്തേയും അമൂർത്തമായ അനുഭവതലത്തേയും പ്രാപിക്കുവായിരുന്നുവെന്നു കരുതിയാൽ ഒരു പക്ഷേ കടന്ന വായനയാകുമോ? ഈയൊരു ബിംബാത്മകകല്പനയെ തുറന്നിടൂന്നതാണു് ഖസാക്കിൽ ഒടുവിലായി രവിയെ ദംശിക്കുന്ന സർപ്പം. കഥാന്ത്യത്തിൽ രവി ഖസാക്ക് ഉപേക്ഷിച്ച് എങ്ങോട്ടെന്നില്ലാതെ പോകുന്നതായിരുന്നു വിജയൻ ഉദ്ദ്യേശിച്ചിരുന്ന ഒടുക്കമെങ്കിലും, രവി പാമ്പുകടിച്ച് മരിക്കുന്നു എന്ന ആശയം പറഞ്ഞുകൊടുത്തത് താനാണു എന്ന് കാക്കനാടൻ പിന്നീട് ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു. ഇതു ശരിയോ തെറ്റോ ആകട്ടെ, ഖസാക്കിലുടനീളമായി തുടർന്നുവരുന്ന ഭാവങ്ങളുടെ ആകെയായ പ്രതീകവത്കരണമാണു ഒടുവിലത്തെയായ ആ പാമ്പിന്റെ ചുംബനം കാട്ടിത്തരുന്നതു്.

ഭയമുപേക്ഷിച്ച് നോക്കിയാൽ വളരെയധികം സൗന്ദര്യാത്മകമായ ഒരു ജീവിവർഗ്ഗമാണു സർപ്പം. ലോകത്തിലെ ഒട്ടെല്ലാ സംസ്കാരത്തിലും പാമ്പ് ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രതീകവത്കരിക്കപ്പെട്ടിട്ടുണ്ടു്. അതിൽ ഏറ്റവും പ്രകടമായ ഒന്നാണു സർപ്പത്തിനെ ലൈംഗികതയുടെ ചിഹ്നമായി അവതരിപ്പിക്കുന്നതു്. ഉദ്ധരിക്കപ്പെട്ട ലിംഗത്തിനു സമാനമാണു് ഉയർത്തിയ ആക്രമിക്കാൻ തയ്യാറെടുത്തു നിൽക്കുന്ന മൂർഖന്റെ പത്തി. ഏദൻ തോട്ടത്തിലെ സർപ്പം പാപച്ചുവയുള്ള ലൈംഗികതയുടെ രൂപകമാണു്. ( പാമ്പിന്റെ വാക്കിനെ പ്രതി പ്രവർത്തിച്ച് നന്മതിന്മകൾ വേർതിരിച്ചറിയാൻ തുടങ്ങിയ ആദമും ഹവ്വയും ആദ്യം മനസ്സിലാക്കിയതു തങ്ങൾ നഗ്നരാണെന്നാണു്. ഒപ്പം തങ്ങളുടെ ലൈംഗികാവയവങ്ങളെ മറയ്ക്കാനും). അങ്ങനെ നോക്കിയാൽ സർപ്പം, ജീവന്റെ തുടർച്ചയുടെ, സക്രിയമായ ജീവിതവാഞ്ഛയുടെ കൂടി ചിഹ്നമാകുന്നു. പടം പൊഴിക്കുന്ന ബിംബത്തിലൂടെ പുനർജന്മത്തെ, പരിണാമത്തെ, അമരത്വത്തെ, സുഖപ്പെടുത്തലിനെ പ്രതീകവത്കരിക്കുന്നു. ഹിന്ദു മതപാരമ്പര്യങ്ങളിലും സർപ്പങ്ങൾ പൊതുവേ ലൈംഗികതയുടെ പ്രതീകമായി സൂചിപ്പിക്കുപ്പെടുന്നുണ്ട്. ഫ്രോയിഡിയൻ മനഃശാസ്ത്രത്തിലും സർപ്പത്തെപ്പറ്റിയുള്ള സ്വപ്നവിചാരം നടത്തുന്നുണ്ടു്. നാഗങ്ങള്‍ ഇണ ചേരുന്നതും ഒരുമിക്കുന്നതും സ്വപ്‌നം കണ്ടാല്‍ ലൈംഗിതയ്‌ക്കായി ശരീരവും മനസും തുടിക്കുന്നു എന്നുകൂടി അര്‍ഥമാക്കുന്നുണ്ടു്.

നൈജാമലിയെ ആദ്യം കാട്ടുന്നതു പാമ്പു പിടുത്തക്കാരനായാണു്. ചേരയെ പിടിച്ചു നടന്ന അയാളെ ഖസാക്കിലെ അതിലും സർപ്പസുന്ദരിയായ മൈമുനയ്ക്കാളായാണു മൊല്ലാക്ക ക്ഷണിക്കുന്നതു്. വശ്യത മുറ്റിയ നീല ഞരമ്പോടിയ ശരീരത്തോടു കൂടിയവളാണു മൈമുന. പാമ്പു കടിച്ചാലും ശരീരം നീലിക്കും. ഈജിപ്ഷ്യൻ സംസ്കാരത്തിൽ കടൽപ്പാമ്പിന്റെ കടിയേറ്റു ആത്മഹത്യ ചെയ്ത ക്ലിയോപാട്രയുടെ കരിനീലിച്ച ജഡത്തെ ഊഴം വച്ചു പലരും ഭോഗിച്ചെന്നൊരു കഥയുണ്ടു്. ഇതൊരു പാപമാണു്. പാപത്തിന്റെ ആവർത്തനപാഠമാണു് ഖസാക്കിലുള്ളതു്. സംഭോഗത്തിന്റെ കേന്ദ്രപ്രവർത്തിയും ആവർത്തനമാണു്.

പത്മയുമായി രവിക്ക് ഒരിക്കലുണ്ടായിരുന്ന പ്രണയം രവിക്ക് ഇപ്പോഴുമുണ്ടോ എന്നു സംശയമാണു്. നടന്നതു രതിയാണു്. ജൈവവാസനായ രതിയിൽ ചരിത്രം പ്രയോഗിച്ചുണ്ടായതാണു പ്രണയം. പ്രണയമില്ലാതാകുന്നതോടെ ചരിത്രബോധം തന്നെ റദ്ദായേക്കാവുന്നതാണു്. ഇങ്ങനെ ചരിത്രബോധമില്ലാതാകുന്നതോടെ രണ്ടു കാര്യം നടക്കാം. ജോർജ്ജ് ഓർവെൽ പറഞ്ഞ പോലെ ചരിത്രബോധമില്ലാത്ത സമൂഹം മറ്റൊന്നിന്റെ ഉള്ള അടിമയായിത്തീരാം.(ഇവിടെ അതുണ്ടായില്ല, കാരണം രവി ഇതിനകം ഒരേ സമയം രതിതൃഷ്ണയുടേയും അതിൽ നിന്നും ഉത്ഭവിക്കുന്നതുമായ പാപബോധത്തിന്റെയും അടിമയായിരിക്കുകയാണു്.) രണ്ടാമത്തേതു്, പരിണാമത്തിലൂടെ സമൂഹം അന്നേവരെ അടക്കിവച്ച പ്രാക്തനമായ വികാരങ്ങളുടെ തിരിച്ചുവരവു്. ഇതൊരുപക്ഷേ വ്യക്തിയുടേയോ അല്ലെങ്കിൽ അയാൾ ഇടപെടുന്നതായ സമൂഹത്തിന്റെയോ അരാജകത്വത്തിൽ കലാശിക്കാം. രവിയിലും ഇതുതന്നെയാണുണ്ടായതു്.

സ്വതന്ത്രസോഫ്റ്റ്‌വെയർ – ആശയവും പ്രായോഗികതയും

(ശാസ്ത്രഗതി മാസികയ്ക്കായി എഴുതിയ ലേഖനം)

മനുഷ്യന്റെ ഇന്നേവരെയുള്ള സാംസ്കാരിക സാമൂഹികമുന്നേറ്റങ്ങളെ മുൻവിധികളോടുകൂടിയല്ലാതെ അവലോകനം ചെയ്താല്‍ ഒരു വസ്തുത മനസ്സിലാകും. തനിക്കു മുന്‍പേയുള്ള കണ്ടെത്തലുകളെ പിന്‍പറ്റിയാണ് എക്കാലത്തും പുരോഗതി നടന്നിട്ടുള്ളത്. തീയുടേയും ചക്രത്തിന്റെയും ഇരുമ്പിന്റെയുമെല്ലാം കണ്ടുപിടിത്തത്തെ പകർപ്പവകാശപത്രത്തിലൊതുക്കിയിരുന്നെങ്കിൽ നാമിപ്പോഴും ശിലായുഗത്തിലോ മറ്റോ ആയിരുന്നേനെ. ഒരു സാമൂഹികജീവി എന്ന വിവക്ഷയെ ഏറ്റവും അന്വർത്ഥമാക്കും വിധം വൈവിധ്യപൂർണ്ണമായി സമൂഹത്തെ ആശ്രയിക്കുന്നതു ഒരുപക്ഷേ മനുഷ്യനാകും. ഏതേണ്ടെല്ലാത്തരം ആവശ്യപൂർത്തീകരണത്തിനുമായി നിരന്തരമെന്നോണം സമൂഹവുമായി അവനു ബന്ധപ്പെടേണ്ടതുണ്ട്. ഭക്ഷണരീതികളും, വസ്ത്രധാരണവും, പെരുമാറ്റവും, ഭാഷയും, വിനിമയരീതികളും ലൈംഗികബന്ധത്തെപ്പറ്റിയുമെല്ലാം ജീവിതയാത്രയിൽ ഇപ്രകാരം സ്വാംശീകരിക്കുകയാണ് ചെയ്യുന്നത്. സമൂഹവുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടുന്നതു മൂലമുണ്ടാകുന്ന അനുഭവങ്ങളാവും ഇക്കാര്യത്തിൽ അവന്റെ ഏറ്റവും വലിയ അദ്ധ്യാപകൻ. ഇത് മരണം വരെ തുടരുകയും ചെയ്യും. ഇങ്ങനെ സമൂഹത്തിൽ നിന്നും ഒട്ടനവധി കാര്യങ്ങൾ പഠിച്ചെടുക്കുന്ന ഒരു വ്യക്തി ഇതിന്റെ നൂറിലൊരംശമെങ്കിലും തിരിച്ചു സമൂഹത്തിനു നൽകുന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്നു തന്നെ പറയേ‌ണ്ടി വരും.

evolution-man-computer

സാങ്കേതിക മേഖലകളിൽ താരതമ്യേന നവജാതനാണ് സോഫ്റ്റ്‌വെയർ വ്യവസായം. എന്നാൽ ഇക്കാലയളവിനുള്ളിൽ തന്നെ മറ്റെല്ലാ മേഖലകളിലും കടന്നാക്രമിച്ച് തന്റേതായ ഒരു സ്വാധീനം ചെലുത്താൻ സോഫ്റ്റ്‌വയറുകൾക്ക് കഴിഞ്ഞിട്ടുണ്ട്. സോഫ്റ്റ്‌വെയർ കടന്നു ചെല്ലാത്ത മേഖലകളൊന്നും ഇപ്പോളില്ലെന്നു തന്നെ പറയാം. ഹാർഡുവെയറുകളോടെ കൂടി തന്നെ പിറവിയെടുത്ത പ്രോഗ്രാമുകൾ ഇന്നു കാണുന്നതിന്റെ ആദ്യ ചുവടുവയ്പ്പുകൾ നടത്തിയത് അൻപതുകളോടെയാണ്. അന്നൊക്കെ ഭീമമായ തുക കൊടുത്തു വാങ്ങുന്ന ഹാർഡ്‌വെയർ ഉത്പന്നങ്ങളൊക്കൊപ്പം സൗജന്യമായാണ് സോഫ്റ്റ്‌വെയറുകൾ നൽകപ്പെട്ടിരുന്നത്. ഹാർഡ്‌വെയർ വാങ്ങുന്നവരുടെ ജോലിയെ എളുപ്പമാക്കുക എന്ന വിചാരത്തോടെ എഴുതിയുണ്ടാക്കിയ ഇവ, നിർമ്മാണരേഖയടക്കം (Source code) എല്ലാവിധ സ്വാതന്ത്ര്യത്തോടെയുമാണ് നൽകപ്പെട്ടിരുന്നത്. ഉപയോക്താക്കൾക്ക് ഏതൊരാവശ്യത്തിനു വേണ്ടിയും ഉപയോഗിക്കാനും, പഠിക്കാനും, പങ്കുവയ്ക്കാനും, മെച്ചപ്പെടുത്തലുകൾ വരുത്താനുമെല്ലാം ഇതനുവദിച്ചു. പലപ്പോഴും ഉപയോക്താക്കൾ വരുത്തിയ മെച്ചപ്പെടുത്തലുകളെ ഹാർഡ്‌വെയർ നിർമ്മാതാക്കൾ തിരികെ സ്വീകരിച്ച് തങ്ങളുടെ തുടർപതിപ്പുകളിൽ കൂട്ടിചേർക്കുന്ന കാഴ്ചയും കാണാമായിരുന്നു. എന്നാൽ അറുപതുകളുടെ അന്ത്യത്തോടെ ഈ അവസ്ഥയ്ക്ക് തിരശ്ശീല വീണു. സോഫ്റ്റ്‌വെയർ വ്യവസായത്തിന്റെ വാണിജ്യതലം മനസ്സിലാക്കിയ കോർപ്പറേറ്റുകൾ ഹാർഡുവെയറിൽ നിന്നും അതിനെ വേർപെടുത്തി പ്രത്യേക വാണിജ്യമേഖലയാക്കി. ഹാർഡ്‌വെയർ വാങ്ങുന്നവർ തങ്ങൾക്കാവശ്യമുള്ള സോഫ്റ്റ്‌വെയർ പ്രത്യേകം പണം കൊടുത്തു വാങ്ങണമെന്ന അവസ്ഥ വന്നെത്തി. മാത്രമല്ല ഉപയോക്താക്കൾ ഇവയുടെ പ്രവർത്തനം എങ്ങനെയെന്നു പഠിക്കാതിരിക്കാൻ പ്രോഗ്രാമുകൾ ബൈനറി എക്സിക്യൂട്ടബിളായി വിതരണം ചെയ്യുന്ന രീതിയും സ്വീകരിച്ചു. ലാഭം പെരുപ്പിക്കുന്നതിനായി അച്ചടി മേഖലയിൽ നിലനിന്നിരുന്ന പകർപ്പവകാശങ്ങൾ സോഫ്റ്റ്‌വെയർ മേഖലയിലേക്കും വ്യാപിപ്പിച്ചു. വിവരശേഖരങ്ങൾ പെട്ടെന്നു തന്നെ പകർത്താനും പങ്കവയ്ക്കാനും അപഗ്രഥിക്കാനുമുള്ള സൗകര്യത്തെ തടഞ്ഞുകൊണ്ട് ഇത് കമ്പ്യൂട്ടർ പ്രോഗ്രാമുകൾക്ക് ഉടമകളെ സൃഷ്ടിച്ചു. സത്യത്തിൽ ഇവർ പലപ്പോഴും പ്രോഗ്രാമുകളുടെ ശരിയായ മൂല്യങ്ങളും സാധ്യതകളും ജനങ്ങളിലെത്താതിരിക്കാനാണ് ശ്രദ്ധിച്ചത്.

പകർപ്പവകാശസങ്കൽപം അച്ചടിക്കനുസൃതമായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അച്ചടിയന്ത്രം മുഖാന്തമുള്ള ഒരു പുസ്തകത്തിന്റെയോ ഉള്ളടക്കത്തിന്റെയോ വൻതോതിലുള്ള പുനരുത്പാദനമാണ് പകർപ്പവകാശം തടഞ്ഞത്. എന്നാൽ അതൊരിക്കലും പങ്കുവയ്ക്കലിന് തടസ്സം സൃഷ്ടിച്ചതുമില്ല. ഒരാളുടെ പുസ്തകം മറ്റൊരാൾക്കു കൂടി വായിക്കാൻ നൽകുന്നതിലോ പേനയും കടലാസുമുപയോഗിച്ച് പകർത്തിയെടുക്കുന്നതിലോ അച്ചടിയുടെ പകർപ്പവകാശം കുറ്റവാളികളെ കണ്ടെത്തിയിരുന്നില്ല. എന്നാൽ വ്യക്തികളുടെ ജോലിഭാരം ലഘൂകരിക്കാൻ കണ്ടെത്തിയ കമ്പ്യൂട്ടർ സാങ്കേതികവിദ്യയിൽ ഇവയുടെ പ്രയോഗം മറ്റൊരു തലത്തിലായി. ഡിജിറ്റൽ ഉള്ളടക്കത്തിന്റെ കുറഞ്ഞ സാമ്പത്തികച്ചിലവിൽതന്നെ വളരെപ്പെട്ടന്നു പകർപ്പെടുക്കുവാനും പങ്കുവയ്ക്കാനുമുള്ള സൗകര്യത്തിന് പകർപ്പവകാശം കൂച്ചുവിലങ്ങിട്ടു. സ്വന്തം കൂട്ടുകാരനേയോ സഹപ്രവർത്തകനേയോ സഹായിക്കുന്നതിനായി സോഫ്റ്റ്‌വെയർ പങ്കുവയ്ക്കുന്നയാൾ കടൽക്കൊള്ളകാരനായി (പൈറേറ്റ്) ചിത്രീകരിക്കപ്പെട്ടു. ഒരു സോഫ്റ്റ്‌വയർ നിർമ്മിച്ചു മുതൽമുടക്ക് ലഭിച്ചു കഴിഞ്ഞാൽ അതിന്റെ എത്ര പകർപ്പുകൾ വേണമെങ്കിലും എടുക്കാം. വോൾട്ടേജ് നില വച്ചിട്ടാണു സാധാരണയായി ഒരു വിവരകണികയെ (ബിറ്റ്) രേഖപ്പെടുത്തുന്നത്. ഇതെത്രതവണ വേണമെങ്കിലും ആവർത്തിക്കാം എന്നതുകൊണ്ട് സാങ്കേതികമായി ബിറ്റുകളുടെ കൈയിരുപ്പ് ഏതാണ്ട് അനന്തമാണ്. ഇതിനു വരുന്ന ആകെ ചിലവ് സി.ഡി. പോലുള്ള സംവഹനമാധ്യമത്തിന്റേതു മാത്രമാണ്. ഒരു ഭൗതിക വസ്തുവാണെങ്കിൽ മറ്റൊരാൾക്കു പങ്കുവയ്ക്കുന്നതിലൂടെ യഥാർത്ഥ ഉടമയ്ക്കു നഷ്ടമുണ്ടാന്നു. എന്നാൽ സോഫ്റ്റ്‌വെയർ പങ്കുവയ്ക്കുന്നതിലൂടെ അതു രണ്ടു പേരുടേയും പക്കലെത്തുന്നു. ഇത് സോഫ്റ്റ്‌വെയറിന്റെ പ്രായോഗികതലം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ഉപയോക്താക്കൾ ഇപ്രകാരം പകർപ്പെടുക്കുന്നത് നിർമ്മാതാക്കളായ കോർപ്പറേറ്റുകൾക്കു നഷ്ടമാണുണ്ടാക്കുന്നെന്ന വാദം അബദ്ധമാണ്. ഇത് കോർപറേറ്റുകളുടെ ലാഭവിഹിതം കുറയ്ക്കുന്നു എന്നത് സത്യമാണ്. എന്നാൽ ഒരിക്കലും നഷ്ടമുണ്ടാക്കുന്നില്ല. ഒന്നു ചിന്തിച്ചാലറിയാം ഈ പകർപ്പെടുക്കുന്ന എല്ലാവരും അല്ലാത്തപക്ഷം സോഫ്റ്റ്‌വെയർ പണം കൊടുത്തു വാങ്ങുകയുണ്ടാവണമെന്നില്ല. എന്നാലും അവർ ഇതിനെ തങ്ങളുടെ നഷ്ടമാക്കി പെരുപ്പിച്ചുകാട്ടുന്നു. കേൾവിക്കാരന് ഭൗതികനാശനഷ്ടങ്ങളുമായി കൂടുതൽ സാമ്യം തോന്നാനായി പ്രോഗ്രാം, പകർത്തൽ എന്നീ പദങ്ങൾക്കു പകരം ബൗദ്ധികസ്വത്ത്, പൈറസി എന്നീ പദങ്ങൾ മനഃപൂർവ്വം പ്രചരിപ്പിക്കാനുള്ള ശ്രമവും ഉടമകളുടെ ഭാഗത്തുകാണാം. ഒരു സ്വകാര്യ സോഫ്റ്റ്‌വെയറിന്റെ കാഴ്ചപ്പാടിൽ സാമൂഹിക പുരോഗതിയേക്കാൾ ലാഭമാണ് വലുത്. തമാശയെന്തെന്നാൽ ഇതിനെ കവച്ചുവച്ച് തങ്ങളുടെ സഹയാത്രികനുമായി പ്രോഗ്രാം പങ്കുവയ്ക്കുന്നവരെ കോർപ്പറേറ്റുകൾ സാമൂഹികവിരുദ്ധമാക്കി ചിത്രീകരിച്ചു. ഞാൻ പണം കൊടുത്തുവാങ്ങിയ സോഫ്റ്റ്‌വെയർ എനിക്കിഷ്ടമുള്ള കമ്പ്യൂട്ടറിൽ എനിക്കിഷ്ടമുള്ള തരത്തിൽ ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ അതിലെന്ത് നീതിയാണുള്ളത്. അതിന്റെ പ്രവർത്തനമോ മറ്റോ എനിക്കു സൗകര്യപ്രദമായ രീതിയിൽ പരിഷ്കരിക്കാനാകുന്നില്ലെങ്കിൽ എന്തു പ്രായോഗികതയാണുള്ളത്?

free as in freedom stallman

ഇത്തരത്തിലൊരു സാമൂഹിക അനീതിക്കെതിരെ ആദ്യ ശബുദമുയർത്തിയത് മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സാങ്കേതികവിദഗ്ദനായിരുന്ന റിച്ചാർഡ് മാത്യ സ്റ്റാൾമാനാണ്. സെറോക്സ് പ്രിന്ററുമായി ബന്ധപ്പെട്ടുണ്ടായ ഒരു സംഭവം, ഉപയോക്താക്കളുടെ മേൽ സോഫ്റ്റ്വെയറുകളിലൂടെ കോർപ്പറേറ്റുകൾ നിയന്ത്രണത്തിനെതിരെ പ്രതികരിക്കാൻ പ്രേരിപ്പിച്ചു. സ്വകാര്യസോഫ്റ്റ്വെയറുകൾക്കെതിരെ സ്വതന്ത്രവും പുനരുപയോഗിക്കാനും പങ്കുവയ്ക്കാനും കഴിയുന്ന സോഫ്റ്റ്വെയർ ബദലുകൾ ഉണ്ടാക്കുന്നതിനായി ശേഷജീവിതം മാറ്റിവച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഉപയോക്താവിനു സോഫ്റ്റ്വെയർ മറ്റുള്ളവരുമായി പങ്കിടാനും, പ്രവർത്തനത്തെക്കുറിച്ചു പഠിക്കാനും, അവമുള്ള രീതിയിൽ സോഫ്റ്റ്വെയറിൽ മാറ്റം വരുത്താനും, മാറ്റം വരുത്തിയ പതിപ്പുകൾ സുഹൃത്തുക്കൾക്കുമായി പങ്കിടാനും കഴിയണം. ഈ നാലു അവകാശങ്ങളിന്മേൽ വരുത്തുന്ന ഏതു നിയന്ത്രണവും സ്റ്റാൾമാന്റെ അഭിപ്രായത്തിൽ അസന്മാർഗ്ഗികവും സാമൂഹികവിരുദ്ധവുമാണു്.

സമൂഹത്തെ അടിമത്തത്തിൽ നിർത്താൻ ഏറ്റവും പറ്റിയ മാർഗ്ഗമാണ് അടിസ്ഥാനാവശ്യങ്ങളിൽ വിധേയത്വം നിർമ്മിക്കുക എന്നത്. സാങ്കേതികവിദ്യയടക്കമുള്ള അറിവുകളുടെ കുത്തകവത്കരണം ഇതിനേറ്റവും പറ്റിയ മാർഗ്ഗമാണ്. ഇപ്രകാരം അടിമത്തത്തിലായ സമൂഹത്തിനു ആ സ്ഥിതിയിൽ നിന്നും മാറ്റം വരുന്നതുവരെ പുരോഗതി കൈവരിക്കാനാകുകയില്ല. സ്വതന്ത്രസോഫ്റ്റ്വെയറിലൂടെ ഒരു ആശയത്തിനോ അതിന്റെ പ്രവർത്തതലങ്ങൾക്കോ വേണ്ടി മറ്റൊരാളുടെ മുൻപിൽ കൈനീട്ടുന്നതൊഴിവാക്കുന്നതിലൂടെ സാമൂഹികചൂഷണം എന്ന വ്യവസ്ഥയ്ക്ക്‌ അറുതി വരുത്തുന്നു. ഒരു വ്യക്തിയുടെ അധ്വാനം സമൂഹത്തിന്റെ ആകെ പുരോഗതിക്കായി പങ്കുവയ്ക്കപ്പെടുന്നു. മറ്റൊരാൾക്ക്‌ കൂടി തൽസ്ഥാനത്തെത്താൻ വീണ്ടും സമയവും ഊർജ്ജവും പാഴാക്കേണ്ടതില്ല. ‘ചക്രം വീണ്ടും വീണ്ടും കണ്ടുപിടിക്കുന്നതൊഴിവാക്കി’, അധ്വാനം നിലവിലെ സോഫ്റ്റ്‌വെയർ മെച്ചപ്പെടുത്തുന്നതിനായി ഉപകരിക്കാം. ഇപ്രകാരം സാമൂഹികപുരോഗതിക്ക്‌ ആക്കം കൂട്ടുന്നു. ഒപ്പം ഉപയോക്താവിനു മുൻപിൽ ഒരു ഐച്ഛികം കൂടി നൽകുന്നതിനൊപ്പം അതാതു രംഗത്ത് ഒരു മത്സരം സൃഷ്ടിച്ചുകൊണ്ട് ഉപയോക്താക്കളിലേക്ക് മെച്ചപ്പെട്ട ഉത്പന്നം കുറഞ്ഞ ചിലവിലെത്തിക്കാനും സ്വതന്ത്രസോഫ്റ്റ്വ്വെയർ സഹായിക്കുന്നു.

ഒരു സോഫ്റ്റ്‌വെയരും ഐഡിയൽ എന്നു പറയാൻ കഴിയില്ലെങ്കിലും ‘ഐഡിയലിസം’ എന്ന നിർവചനവുമായി അടുപ്പിക്കുകയാണു സ്വതന്ത്രസോഫ്റ്റ്‌വെയർ. ഒരു കൂട്ടത്തിനു പകരം സമൂഹത്തിൽ നിന്നും ആശയം ഉൾക്കൊണ്ടും, ഏതൊരാൾക്കും നിർമ്മാണത്തിൽ പങ്കാളിയാവാൻ അവസരം നൽകിക്കൊണ്ടും, ഉപയോക്താക്കളിൽ നിന്നും പിശകുകൾ മറയ്ക്കാതെ പൊതുവായി ട്രാക്ക്‌ ചേയ്തപ്പെട്ടും ആ നിർവചനത്തെ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്നു. സോഫ്റ്റ്‌വെയറിന്റെ മെച്ചപ്പെടുത്തലും അതുവഴി മാനവസമൂഹത്തിന്റെ പുരോഗതിക്കുമാണു് വഴിവയ്ക്കേണ്ടതു്. സോഫ്റ്റ്‌വെയർ നിർമ്മിക്കുന്നതും മാനദണ്ഡങ്ങൾ തീരുമാനിക്കുന്നതുമായ ഒരു ഉടമസ്ഥനോ ഫൗണ്ടേഷനോ ഉണ്ടെങ്കിൽ കൂടി അതിന്റെ ഉപയോഗ തലങ്ങൾ എപ്രകാരമാവുമെന്നത്‌ ഉപയോക്തൃസമൂഹമാവും നിർവ്വചിക്കുക. ഇത്തരം സോഫ്റ്റ്വെയറുകളുടെ പരിപാലനത്തിനു അതാതിടത്തെ മനുഷ്യവിഭവം ഉപയോഗപ്പെടുത്താമെന്നതിനാൽ പ്രാദേശികമായ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നു.

സോഫ്റ്റ്വെയർ രംഗത്തെ കുത്തകവത്കരണത്തിനു ഏതാണ്ടു സമാനമാണു് ഇന്റർനെറ്റിന്റെ ഇന്നത്തെ അവസ്ഥയും. അഭിപ്രായസ്വാതന്ത്രത്തിന്റെയും വിവരവിതരണത്തിന്റെയും അവസാന തുരുത്തായിരുന്ന ഇന്റർനെറ്റ് ഇന്ന് കടുത്ത നിയമങ്ങൾക്കു വിധേയമായി വളച്ചൊടിക്കപ്പെട്ടിരിക്കുന്നു. ഇന്നു നിത്യജീവിതത്തിൽ എല്ലാ തുറകളിലും – വ്യാപാരവിനിമയങ്ങൾ മുതൽ ഭരണം വരെ, കൃത്യമായ സ്വാധീനം ചെലുത്തുന്ന, ഇന്നത്തെ സംവാദക്ഷമമായപൊതുമണ്ഡലങ്ങളായ ഇന്റർ‌നെറ്റിനെ നിയന്ത്രിക്കുന്നതോടെ ജനങ്ങളെ നിയന്ത്രിക്കാമെന്ന അവസ്ഥവരുന്നു. പുതിയൊരു അറബുവസന്തവും വാൾസ്ട്രീറ്റ് പിടിച്ചടക്കലുമെല്ലാം ഇന്ത്യയിലെ റദ്ദാക്കപ്പെട്ട 66A പോലുള്ള കരിനിയമങ്ങൾ മുതൽ ചൈനയുടെ ഗ്രേറ്റ് ഫയർവാളും അമേരിക്കയുടെ SOPA-PIPA നിയമങ്ങളുമെല്ലാം ഒരേതൂവൽ പക്ഷികളാണ്.

ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ അനുരണനങ്ങൾ പലവിധത്തിൽ ലോകത്തിന്റെ പലഭാഗത്തു നിന്നായി ഉയർന്നു വന്നുകൊണ്ടിരിക്കുന്നു. കോർപ്പറേറ്റുകൾ പൈറേറ്റുകൾ എന്നു വിളിക്കുന്ന ജനവിഭാഗം സംഘടിച്ച് ഒരു രാഷ്ട്രീയ പാർട്ടിയായ് മാറിയ അവസ്ഥയാണ് ഇതിൽ പ്രധാനം. ഏതാണ്ടെല്ലാ പ്രമുഖ കുത്തകസോഫ്റ്റ്വെയറുകൾക്കും ബദൽ സോഫ്റ്റുവെയറുകൾ ഇന്നു ലഭ്യമാണു്. ബിറ്റ്കോയിൻ, ഡയാസ്പുറ, മാസ്റ്റഡോൺ, ടോർ മുതലായ സർവൈലൻസ് വിരുദ്ധമുന്നേറ്റങ്ങളും കൂട്ടിവായ്ക്കാവുന്നതാണു്. എന്തായാലും സ്വതന്ത്രസോഫ്റ്റ്വെയർ പ്രസ്ഥാനങ്ങൾ, സാങ്കേതികവിദ്യയുടെ വളർച്ചയുടെ വ്യാപനത്തിനു ഹേതുവാകുന്നതോടൊപ്പം, കൂട്ടുത്തരവാദിത്വത്തോടെയുള്ള സാമൂഹികപുരോഗതിക്കു കാരണമാകുമെന്നതിൽ തർക്കമൊന്നുമില്ല.

കബീറിന്റെ ഗീതകങ്ങൾ – പരിഭാഷ

കബീറിന്റെ സമാധിയുടെ അഞ്ഞൂറാം വാർഷികമാണ് ഇക്കൊല്ലം. ഇന്ത്യയിലുള്ള മതങ്ങളെയെല്ലാം ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു വ്യക്തിയില്ലെന്നു പറയാം. ഹിന്ദു മുസ്ലീം മതമൈത്രിയ്ക്കായി പ്രവർത്തിച്ച കബീറിന്റെ ജനനവും ജീവിതവും ആശയങ്ങളും കൃതികളും മരണവുമെല്ലാം ഈ രണ്ടു വിശ്വാസധാരകളുടേയും സമ്മിശ്രമാണു്. ജീവിച്ചിരുന്നപ്പോൾ യാഥാസ്ഥിതികതയെ എതിർത്തതിനാൽ കബീറിനെ കല്ലെറിഞ്ഞ ഇരു കൂട്ടരും മരിച്ച ശേഷം അദ്ദേഹത്തിന്റെ ഭൗതികദേഹം ഹിന്ദുമതാചാരപ്രകാരം ദഹിപ്പിക്കണോ അതോ ഇസ്ലാമികപ്രകാരം അടക്കം ചെയ്താൽ മതിയോ എന്നതിനെപ്പറ്റി യുദ്ധസമാനമായ അന്തരീക്ഷമുണ്ടായെന്നാണു ഐതിഹ്യം (നേതൃത്വം കൊടുത്തത് രണ്ടു രാജാക്കന്മാരായിരുന്നു – മഗറിലെ നവാബ് ബിജ്ലി ഷായും വരണാസിയിലെ വീർ ഐംഗ് ഭാഗേലയും) തുടർന്നു കേട്ട അശരീരി പ്രകാരം പട്ടുപുതപ്പിച്ചിരുന്ന ശരീരത്തിന്റെ സ്ഥാനത്തു കണ്ട രണ്ടു റോസാപ്പൂക്കളിലോരോന്ന് എടുത്തുകൊണ്ടുപോയി അവരവരുടെ അവരവരുടെ ആചാരപ്രകാരം ആരാധിക്കുകയാണു ചെയ്തതത്രേ (മഗറിൽ കബീറിന്റെ സമാധിസ്ഥലമെന്നു വിശ്വസിക്കുന്നിടത്ത് അടുത്തടുത്തായി രണ്ടു കൂട്ടരുടേയും ആരാധനാലയമുണ്ടു്)

അതെന്തോ ആകട്ടെ, ഞാൻ കബീറിനെ അടുത്തറിയുന്നത് സംവിധായകനായ ഷബ്നം വീരമാണിയുടെ ‘കബീർ പ്രോജക്ട്‘ വഴിയാണു്. ബംഗാൾ മുതൽ പാകിസ്ഥാൻ വരെ നീണ്ടുകിടക്കുന്ന കബീറിന്റെ പ്രഭാവം സംഗീതത്തിലൂടെ തേടുകയാണിതിൽ. ഇന്ത്യ മുഴുവൻ പ്രശസ്തരായ ഗായകർ മുതൽ ചെരുപ്പുകുത്തിമാരിലും, ട്രെയിൻ ടി.ടി.ഇയിലും വീട്ടമ്മമാരിലും വരെ കബീർ ആവേശിച്ച അത്ഭുതം ഇതിൽ കാണാം. വിദ്യാ റാവു, പ്രഹ്ലാദ് തീപന്യ, മൂർലാല മാർവാഡാ, മുക്ത്യാർ അലി.. – കബീർ പ്രോജക്ടിന്റെ യൂട്യൂബ് ചാനലിലൂടെ ഞാൻ ആരാധനായി മാറിയ ഗായകർ പലർ.

ടാഗോർ കബീറിന്റെ 100 കവിതകൾ ‘Songs of Kabir’ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ടു്‌. അതിലെ ചിലത് മലയാളത്തിലേക്ക് ആക്കാനുള്ള ശ്രമമാണു്.

ഒന്നു്.
ഭൃത്യാ, നിന്നരികിൽ ഞാനുണ്ടെന്നാൽ
തിരയുന്നു വേറെവിടെ നീയെന്നെ.
കോവിലിലില്ല ഞാൻ, അൾത്താരയിലില്ല
കൈലാസത്തിങ്കലില്ലൊരു കാബായിലും.
ആചാരങ്ങൾ വേണ്ടെനിക്ക്, പൂജകളും,
യോഗാഭ്യാസമേശില്ലൊരു വ്രതങ്ങളും.
ഉണ്മയേറിയതാണു നിന്നുയിർ തേടലെന്നാൽ
കാണുമൊരുനാളെന്നെ.
ചേരും, അന്ന് ആ നാളിലൊന്നായ്.
കബീർ പാടുന്നു “ദൈവമവൻ, ശ്വാസത്തിന്റെ ശ്വാസമായുളൻ”

രണ്ടു്.
ഒരു സന്ന്യാസിയോട് അവന്റെ ജാതി തേടേണ്ടതില്ല.
പുരോഹിതനറിയാം –
ഒരു പോരാളിയും, പീടികക്കാരനും,
മറ്റു മുപ്പത്തിയാറു ജാതികളും ദൈവത്തെ തിരയുന്നത്
ഒന്നുപോലെന്ന്.

അത്രമേൽ മൂഢമാകും,
അതിനാലൊരു സാധുവിനോട് അവന്റെ കുലമാരാഞ്ഞാൽ.

ഈ ക്ഷുരകൻ തേടുന്നതീശ്വരനെ,
ഈ അലക്കുകാരനും, ഈ മരയാശാരിയും,

രവിദാസും പരതുന്നതേ ദേവനെത്തന്നെ.
സ്വപചമുനി ജന്മത്താലൊരു തോൽക്കൊല്ലനത്രേ!
വേർവിടലേതും കാട്ടാതൊടുവിൽ
ഹിന്ദു-മുസ്ലീങ്ങൾ കൈക്കൊള്ളുന്നതൊരേയീശ്വരനെ.

ഹിഗ്സ് ബോസോണുകളും ലാർജ് ഹാഡ്രോൺ കൊളൈഡറും

 ലൂക്ക മാസികയ്ക്കായി എഴുതുന്ന കോസ്മോളജി, കണികാഭൗതികം ഇവയെപ്പറ്റിയുള്ള ലേഖനസീരീസിലെ രണ്ടാമത്തെ ലേഖനം. ആദ്യ ഭാഗം ഇവിടെ വായിക്കാം.

മഹാവിസ്ഫോടനത്തിനു പിന്നാലെ ലളിതമൂലകങ്ങളായ ഹൈഡ്രജനും ഹീലിയവും മാത്രമേ നിർമ്മിക്കപ്പെട്ടിരുന്നുള്ളൂ. എന്നാൽ സൂര്യനെപ്പോലുള്ള മൂന്നാം തലമുറ നക്ഷത്രങ്ങളിലേക്കെത്തുമ്പോൾ ഹീലിയത്തേക്കാൾ പിണ്ഡമുള്ള പല മൂലകങ്ങളും അവയുടെ ഉൾക്കാമ്പിലുണ്ടെന്നു കാണാം (ഒരു നക്ഷത്രത്തിന്റെ സ്വഭാവം തിരിച്ചറിയാൻ സ്പെക്ട്രോസ്കോപി എന്ന സാങ്കേതികവിദ്യയാണു ഉപയോഗിക്കുന്നത്. ഓരോ നക്ഷത്രത്തിന്റെയും കൈരേഖയാണ് ഇതെന്നു പറയാം. നക്ഷത്രത്തിൽ നിന്നും വരുന്ന പ്രകാശത്തെ അതിന്റെ ഘടകവർണ്ണങ്ങളുടെ രാജിയായി മാറ്റുന്നു. നക്ഷത്രത്തിനുള്ളിലുള്ള മൂലകം ആഗിരണം ചെയ്തത പ്രകാശത്തിന്റെ ബാക്കിപത്രമായ വർണ്ണരാജിയാകും ഇതു്. ഇതിനെ ഭൂമിയിലുള്ള മൂലകങ്ങളുടെ വർണ്ണരാജിയുമായി താരതമ്യപ്പെടുത്തി നക്ഷത്രത്തിനുള്ളിലെ മൂലകങ്ങളേയും അവയുടെ ഏകദേശ അളവിനേയും പറ്റി മനസ്സിലാക്കാം) സൂര്യനടക്കം വരുന്ന ‘പോപുലേഷൻ വൺ’ നക്ഷത്രങ്ങൾ സൂപർനോവകളുടെ പൊട്ടിത്തെറി മൂലമുണ്ടായ പുതിയ മൂലകങ്ങളാൽ മലിനമാണെന്നു പറയേണ്ടി വരും. ഇത്തരം നക്ഷത്രങ്ങൾ കൂടുതലും താരസമൂഹങ്ങളുടെ സർപ്പിളകരങ്ങളിലാവും കാണുക. അവയ്ക്കും മുൻപു ഉണ്ടായ ‘പോപുലേഷൻ ടു’ നക്ഷത്രങ്ങളിൽ താരതമ്യേന ലോഹങ്ങൾ മൂലമുള്ള മലിനപ്പെടലിന്റെ അളവു കുറവായിരിക്കും. ഇവ കാണപ്പെടുക, താരാസമൂഹകേന്ദ്രത്തിനോടടുത്തും അവിടെയുള്ള ഗോളീയ വ്യൂഹങ്ങളിലുമാവും (Globular cluster). പ്രപഞ്ചോത്ഭവത്തോടൊപ്പം ഉണ്ടായതെന്നു കരുതപ്പെടുന്ന ‘പോപുലേഷൻ ത്രീ’ താരങ്ങളിൽ ഹൈഡ്രജനും ഹീലിയവുമല്ലാതെ മറ്റ് ലോഹസാന്നിദ്ധ്യം ഒന്നും തന്നെ കാണില്ല. എന്നാൽ ഇത്തരത്തിലുള്ള നക്ഷത്രങ്ങളൊന്നും തന്നെ ഇതേവരെ കണ്ടെത്താനായിട്ടില്ല. (അടുത്തിടെ വിക്ഷേപിക്കാനിരിക്കുന്ന ജെയിംസ് വെബ് സ്പേസ് ടെലസ്കോപിന്റെ ഒരു പ്രധാന കർത്തവ്യം ഇത്തരം പോപുലേഷൻ ത്രീ നക്ഷത്രസമൂഹങ്ങളെ കണ്ടെത്തുക എന്നതു കൂടിയാണു്.) ചുരുക്കത്തിൽ നക്ഷത്രത്തിലെ ലോഹാംശത്തിന്റെ അളവ് അവയുടെ പ്രായത്തിലുള്ള ഇളപ്പത്തെ സൂചിപ്പിക്കുന്നു.

മഹാവിസ്ഫോടനവും പ്രപഞ്ചത്തിന്റെ വികാസവും | കടപ്പാട്- വിക്കിമീഡിയ കോമണ്‍സ്
മഹാവിസ്ഫോടനവും പ്രപഞ്ചത്തിന്റെ വികാസവും | കടപ്പാട്- വിക്കിമീഡിയ കോമണ്‍സ്

മഹാവിസ്ഫോടനത്തിനു ശേഷം

മഹാവിസ്ഫോടനം നടന്ന് 10-32 സെക്കന്റിനുള്ളിൽ പ്രപഞ്ചം ദ്രുതഗതിയിൽ 1026 ഇരട്ടിയായി വളർന്നു (Cosmic inflation). താപനില 1027 നിന്നും 1022 കെൽവിനിലേക്ക് താഴ്ന്നു. പിന്നാലെ മൗലികബലങ്ങൾ (10-12 – 10-6 സെക്കന്റിൽ) പ്രത്യക്ഷമായി. ക്വാർക്കുകളും, അവ കൂടിച്ചേർന്നു ഹാഡ്രോണുകളും ഉണ്ടായി. ന്യൂട്രിനോകൾ ബേറിയോണുകളുമായുള്ള പരസ്പരപ്രവർത്തനം അവസാനിപ്പിച്ച് (Neutrino decoupling) പ്രപഞ്ചത്തിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാൻ തുടങ്ങി. ഇതിന്റെ ഫലമായി കോസ്മിക് ന്യൂട്രിനോ ബാക്ഗ്രൗണ്ടുകൾ ഉണ്ടായി. (ശതകോടിക്കണക്കിനു ന്യൂട്രിനോകൾ ഓരോ സെക്കന്റിലും നമ്മുടെ ശരീരത്തിലൂടെ കടന്നു പോകുന്നുണ്ടു്. സൂര്യനാണ് ഇതിന്റെ പ്രധാന സ്രോതസ്സ്. എന്നാൽ ന്യൂട്രിനോകൾ ദ്രവ്യങ്ങളുമായി പ്രതിപ്രവർത്തിക്കാറില്ലാത്തതിനാൽ ഇതു നാം അറിയാറില്ലെന്നു മാത്രം). ഇതെല്ലാം മഹാവിസ്ഫോടനം കഴിഞ്ഞ് ഏതാണ്ട് ഒരു സെക്കന്റിനുള്ളിൽ സംഭവിച്ചതാണു്. സമയം ഏതാണ്ട് പത്തു സെക്കന്റ് മുതൽ ആയിരം സെക്കന്റ് വരെയാകുന്ന കാലത്താണു പ്രോട്ടോണും ന്യൂട്രോണും ചേർന്ന് ആദ്യത്തെ ന്യൂക്ലിയസ് രൂപപ്പെടുന്നത്.

കഴിഞ്ഞ ലേഖനത്തിൽ 1370 കോടി പ്രകാശവർഷത്തിനപ്പുറത്തേക്കു നോക്കുമ്പോൾ ഒന്നും നിരീക്ഷിക്കാൻ കഴിയുന്നില്ല എന്നു പറഞ്ഞിരുന്നല്ലോ. പ്രപഞ്ചത്തിന്റെ ജീവിതകാലയളവിലെ ഒരു ഇരുണ്ട കാലഘട്ടം (Dark Ages) മൂലമാണിത്. മഹാവിസ്ഫോടനത്തിനു ശേഷം ഏതാണ്ട് 3,77,000 കൊല്ലത്തിനു ശേഷം പ്രധാനപ്പെട്ട രണ്ടു സംഭവങ്ങളാണു നടന്നത്. ഒന്ന്, മുൻപു പ്ലാസ്മാസ്വഭാവത്തിലുണ്ടായിരുന്ന അയോണുകൾ ചേർന്നു ഉദാസീനമായ ആറ്റങ്ങളുണ്ടായത്. (Recombination) രണ്ട്, ഇതിന്റെ ഫലമായി അവ സ്ഥിരതയുള്ള ഒരു ഊർജ്ജനിലപ്രാപിച്ചതിന്റെ ഫലമായി ഫോട്ടോണുകൾ ഉത്സർജ്ജിക്കപ്പെട്ടത്. (Photon decoupling). ഈ നിലയിൽ നിന്നും കുറേ ദശകോടി വർഷങ്ങളെപ്പറ്റി നമുക്ക് അധികം വിവരങ്ങളില്ല. ശ്യാമദ്രവ്യം ആധിപത്യം പൂലർത്തിയിരുന്ന ഈ കാലയളവാണു ഇരുണ്ട കാലഘട്ടം.

പതിയെ, ശ്യാമദ്രവ്യം അതിന്റെ തന്നെ ഗുരുത്വാകർഷണവലയത്തിൽപ്പെട്ട് ചുരുങ്ങി ചില ദീപ്തവലയങ്ങളായി രൂപപ്പെടാൻ തുടങ്ങി. സാദാ ദ്രവ്യത്തെ ഇതിലേക്ക് ആകർഷിക്കുകയും, അവ കൂടിച്ചേർന്ന് ആദ്യകാല നക്ഷത്രങ്ങളും താരസമൂഹങ്ങളും ഉണ്ടാകുകയും, ഇവയിൽ നിന്നും ആവശ്യത്തിനു ഊർജ്ജത്തോടുകൂടിയ പ്രകാശം ഉത്സർജ്ജിക്കാനും തുടങ്ങി. ഈ പ്രതിഭാസങ്ങൾക്കു ശേഷമാണു പ്രപഞ്ചം ഇന്നത്തെ നിലയ്ക്കുള്ള സുതാര്യത കൈവരിക്കുന്നത്. വൈദ്യുതകാന്തികതരംഗങ്ങളുടെ സഹായം ലഭിക്കാത്ത ഇരുണ്ട കാലയളവിനെയും അതിനുപ്പുറമുള്ള കാര്യങ്ങളെപ്പറ്റിയും പഠിക്കാനുള്ള മാർഗ്ഗം മഹാവിസ്ഫോടനത്തിനു സമാനമായ സാഹചര്യങ്ങൾ ഒരു നിരീക്ഷണയോഗ്യമായ ഇടത്തു പുനർസൃഷ്ടിക്കുക എന്നതാണു്. (ഒരു കമ്പ്യൂട്ടറിൽ സമാനസാഹചര്യം സിമുലേറ്റ് ചെയ്ത് ഇതേപ്പറ്റി പഠിക്കാമെങ്കിലും അതിനു പല പരാധീനതകളും ഉണ്ടു്) ഇതിനായുപയോഗിക്കുന്ന ഉപകരണമാണു കണികാത്വരിണി (Particle Accelerator) തേനിയിലെ ന്യൂട്രിനോ ഗവേഷണകേന്ദ്രവുമായും യൂറോപ്പിലെ ലാർജ്ജ് ഹാഡ്രോൺ കൊളൈഡറുമായും മറ്റും ബന്ധപ്പെട്ടിട്ട് ഈ വാക്ക് കേട്ടിട്ടുണ്ടാകും. (ഓർക്കുക, ഗുരുത്വാകർഷണതരംഗങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയ LIGO ഒരു കണികാത്വരണി അല്ല. പ്രകാശത്തിന്റെ വ്യതികരണം/Interference അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഇന്റർഫെറോമീറ്റർ ആണ്)

വാസ്തവത്തിൽ പഴയ കാഥോഡ് റേ ട്യൂബ് അടിസ്ഥാനമാക്കിയ ടെലവിഷൻ സെറ്റുകൾ ചെറിയ ഒരു കണികാത്വരണി ആണ്. ഇലക്ട്രോൺ ഗണ്ണുകൾ പുറത്തുവിടുന്ന കണങ്ങളെ ഒരു കാന്തികമണ്ഡലത്തിന്റെ സഹായത്തോടെ ഫ്ലൂറസെന്റ് പ്രതലത്തിലുള്ള അവശ്യമായ ബിന്ദുവിൽ പതിപ്പിച്ച് ചിത്രം നിർമ്മിക്കുകയാണിവിടെ ചെയ്യുന്നത്. ആശുപത്രികളിലുപയോഗിക്കുന്ന റേഡിയേഷൻ തെറാപ്പി മെഷീനും ഒരു ഒരു തരം കണികാത്വരിണിയാണ്. പരീക്ഷണകേന്ദ്രത്തിൽ ഉപയോഗിക്കുന്നത് ഇതിന്റെയൊക്കെ പലമടങ്ങ് വലിപ്പവും ശക്തിയുമുള്ളതാണെന്നു മാത്രം. (അതുകൊണ്ടു കണികാത്വരിണിയിലെല്ലാം റേഡിയേഷൻ തരംഗങ്ങൾ  ഉത്പാദിപ്പിക്കുന്നുണ്ടെന്നു കരുതരുതേ!)

ഹിഗ്സ് ബോസോൺ

പ്രപഞ്ചം എങ്ങനെ രൂപപ്പെട്ടുവെന്ന് വിശദമാക്കുന്ന ‘സ്റ്റാൻഡേർഡ് മോഡൽ’ പ്രകാരം മൗലികകണങ്ങളെ രണ്ടായി തിരിക്കാം – ഫെർമിയോണുകളെന്നും ബോസോണുകളെന്നും. ഭ്രമണം പൂർണ്ണസംഖ്യയായി (Integer spin) വരുന്നവയാണു ബോസോണുകൾ, അർദ്ധപൂർണ്ണസംഖ്യയുള്ളവ (Half Integer spin) ഫെർമിയോണുകളും. ഫെർമിയോണുകൾ രണ്ടു തരം – ലെപ്റ്റോണുകളും ക്വാർക്കുകളും. ഓരോന്നിലും ആറു വീതം അംഗങ്ങൾ. ബോസോണുകളിൽ ഗേജ് ബോസോണുകൾ, സ്കേലാർ ബോസോണുകൾ എന്നിങ്ങനെയാണു വിഭാഗങ്ങളുള്ളതു്. ഗ്ലുവോൺ, ഫോട്ടോൺ, Z-ബോസോൺ, W-ബോസോണുകൾ എന്നിവ ഗേജ് ബോസോണുകളിലും, ഹിഗ്സ് ബോസോൺ സ്കേലാർ ബോസോണുകളിലും പെടുന്നു. (ചിത്രം കാണുക)

803px-standard_model_of_elementary_particles-svg
Standard Model of Elementary Particles

ബോസോണുകളിൽ ഏറ്റവും ഇത്തിരിക്കുഞ്ഞന്മാരായ ഹിഗ്‌സ് ബോസോണാണ് പ്രപഞ്ചത്തിലെ എല്ലാ മൗലികകണങ്ങൾക്കും പിണ്ഡം നൽകുന്നത്. ഇതിന്റെ സ്പിൻ പൂജ്യമാണ്. വൈദ്യുതചാർജ്ജോ കളർചാർജ്ജോ ഇല്ല. (കളർചാർജ് ഗ്ലുവോൺ വിനിമയവുമായി ബന്ധപ്പെട്ട ഒരു സവിശേഷതയാണ്. നിറവുമായി ബന്ധമില്ല) ചാർജ്ജുള്ള വസ്തുക്കളോ ദ്രവ്യങ്ങളോ ആയി പ്രതിപ്രവർത്തിക്കാത്തതിനാലാണ് ഇതിനെ കണ്ടെത്താൻ പ്രയാസമാകുന്നതു്. 1.56×10-22 മാത്രമാണ് ആയുഷ്കാലം എന്നതിനാൽ നിർമ്മിക്കപ്പെട്ടാലും ഉടൻതന്നെ മറ്റ് അടിസ്ഥാനകണങ്ങളായി അപക്ഷയം സംഭവിക്കും. ഇതുകൊണ്ടൊക്കെത്തന്നെ പീറ്റർ ഹിഗ്സ് ഇവയെപ്പറ്റി വിശദീകരിച്ചെങ്കിലും വളരെക്കാലും കണ്ടെത്താനാവാതെ, ഹിഗ്സ് ബോസോണുകളുടെ നിലനിൽപ്പ് കണികാഭൗതികത്തിലെ ഒരു കുഴയ്ക്കുന്ന ചോദ്യമായി നിലനിന്നിരുന്നു. ദശാബ്ദങ്ങളായി ശാസ്ത്രലോകം നിരീക്ഷണത്തിലായിരുന്നെങ്കിലും ഈയടുത്തു മാത്രമാണ് ലാർജ്ജ് ഹാഡ്രോൻ കൊളൈഡർ വഴി ഹിഗ്സ് ബോസോണുകളുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കപ്പെട്ടത്. ദൈവകണം എന്നും ഇവ അറിയപ്പെടാറുണ്ട്. (ലിയോൺ ലെഡർമാന്റെ ഇതേപേരിലെ പുസ്തകത്തിൽ നിന്നും ലഭിച്ച പേര്‌. വാസ്തവത്തിൽ വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്കും അവയെ കണ്ടെത്താൻ കഴിയാത്തതിന്റെ നിരാശ പ്രകടിപ്പിക്കാൻ ‘Goddamn Particle’ എന്നായിരുന്നു പുസ്തകത്തിനു പേരിടാനുദ്ദേശിച്ചിരുന്നതു്‌. എന്നാൽ പ്രസാധകൻ അതു തിരുത്തി God Particle എന്നാക്കുകയായിരുന്നു. ഈ പേര് മാദ്ധ്യമങ്ങൾ കൊണ്ടാടുകയും ചെയ്തു)

651px-cms_higgs-event

അടിസ്ഥാനബലങ്ങളിലൊന്നായ ദുർബല അണുകേന്ദ്രബലത്തിനെയും ആണവവികിരണത്തേയും നിർവചിക്കാനും ഹിഗ്സ് കണിയയ്ക്കാകും. (ഗുരുത്വം, വൈദ്യുതകാന്തികബലം, ശക്ത ന്യൂക്ലിയാർ പ്രവർത്തനം എന്നിവയാണു മറ്റു മൂന്നു അടിസ്ഥാനബലങ്ങൾ) അനുഭവപ്പെടുന്ന പരിധിയുടെ കാര്യമൊഴിച്ചാൽ വൈദ്യുതകാന്തികതയും (അനന്തമായ പരിധി) ദുർബല അണുകേന്ദ്രബലവും തമ്മിൽ (10-18 മീറ്റർ പരിധി) ഏതാണ്ട് സമാനതയുണ്ട്. ഇവയ്ക്കിടയിലുള്ള ഈ വ്യത്യാസത്തിനു കാരണമായി പറയുന്നത് Spontaneous Symmetry Breaking എന്ന പ്രതിഭാസത്തേയാണു്.

മഹാവിസ്ഫോടനത്തിനു ശേഷം പ്രപഞ്ചം തണുത്തപ്പോൾ കണങ്ങളെല്ലാം വളരെപ്പെട്ടെന്ന് പലയിടങ്ങളിലായി നിരത്തപ്പെട്ടു. ഹിഗ്സ് ബോസോണുകളും തണുത്തുറഞ്ഞ് ശൂന്യഇടങ്ങളിൽ അകപെട്ടു. ഇങ്ങനെ പ്രതിസമതയുള്ളൊരു അവസ്ഥയിൽ (എല്ലായിടത്തും ഒരേ നിലയിൽ കാണാം, സ്ഥാനം മാറാം) നിന്നും മാറി ഇതില്ലാത്ത ഒരു അവസ്ഥയിലായി. ഇതാണ് Spontaneous Symmetry Breaking. ഹിഗസ് കണികകൾ അടുക്കപ്പെട്ടത് വളരെ നിബിഡമായ രീതിയിലായതിനാൽ ദുർബല അണുകേന്ദ്രബലത്തിന്റെ വാഹകരായ W, Z ബോസോണുകൾക്ക് ഇവയ്ക്കിടയിൽക്കൂടി പ്രതിപ്രവർത്തിക്കാൻ കഴിയുന്നില്ല. ആയതിനാൽ ബലത്തിന്റെ പരിധി അണുകേന്ദ്രത്തിനുള്ളിലെ ചെറിയോരിടത്തേക്കു ചുരുക്കപ്പെട്ടു. ഈ കെട്ടുപാടിൽ നിന്നും ഹിഗ്സ് ബോസോണിനെ വിമോചിപ്പിച്ച് പഠനവിധേയമാക്കണമെങ്കിൽ ഒരു ഉത്തേജനത്തിന്റെ ആവശ്യമുണ്ട്‌. പാറയിൽ കൂടം കൊണ്ടിടിച്ച് തീപ്പൊരി ചിതറിക്കുന്നതുപോലെ. അതിനുള്ള മാർഗ്ഗമാണ് കണികാത്വരിണിയിലെ പ്രോട്ടോണുകളുടെ കൂട്ടിയിടി.

ലാർജ്ജ് ഹാഡ്രോൺ കൊളൈഡർ

ഇതുവരെയുണ്ടാക്കപ്പെട്ടതിൽ ഏറ്റവും വലിയ പരീക്ഷണസംവിധാനം എന്ന നിലയിൽ പ്രസിദ്ധമാണ് യൂറോപ്യൻ കൗൺസിൽ ഫോർ ന്യൂക്ലിയാർ റിസർച്ച് (CERN) നിർമ്മിച്ച ലാർജ് ഹാഡ്രോൺ കൊളൈഡർ. നൂറിലധികം രാഷ്ട്രങ്ങളിലെ പതിനായിരത്തിലധികം ശാസ്ത്രജ്ഞന്മാരുടെ സംയുക്തസഹരണത്തോടെ നിർമ്മിച്ച ഈ പരീക്ഷണം, ഫ്രാൻസ് – സ്വിറ്റ്സർലന്റ് അതിർത്തിയിൽ 175 മീറ്റർ ഭൂമിക്കടിയിലായി 27 കിലോമീറ്റർ ചുറ്റളവിൽ പരന്നു കിടക്കുന്നു.

800px-lhc-svg
LHC

സമാന്തരമായ രണ്ടു കുഴലുകളിലൂടെ വിപരീതദിശകളിൽ ത്വരണം നൽകിയ രണ്ടു പ്രോട്ടോണുകളെ തമ്മിൽ കൂട്ടിയിടിപ്പിക്കുകയാണ് ചെയ്യുക. കൂട്ടിമുട്ടുമ്പോൾ പ്രോട്ടോണുകളുടെ പ്രവേഗം ഏതാണ്ട് പ്രകാശവേഗതയ്ക്ക് തുല്യമായിരിക്കും. (പ്രകാശവേഗത്തിന്റെ 99.999999%) ശൂന്യതയിൽ നിലനിർത്തിയിരിക്കുന്ന രണ്ടു കുഴലുകളിലൂടെയുമുള്ള കണികകളെ നിയന്ത്രിക്കുന്നത് കാന്തികമണ്ഡലമുപയോഗിച്ചായിരിക്കും. ഇതിനായി വളരെ ശക്തിമത്തായ കാന്തികമണ്ഡലം ഒരുക്കണം എന്നതിനാൽ അതിചാലകതയുടെ (Super Conductivity) സഹായം ആവശ്യമാണ്. മർദ്ദം പ്രയോഗിച്ച് ദ്രവരൂപത്തിലാക്കിയ 96 ടണ്ണോളം ഹീലിയത്തെ ആവരണമാക്കി നൽകിയാണു പൂജ്യത്തിനും താഴെ ‑271.3°C എന്ന വളരെക്കുറഞ്ഞ താപനില സാധ്യമാക്കുന്നത്. 1200ലധികം ഡൈപോളുകളും നാണൂറോളം ക്വാഡ്രപോൾ കാന്തങ്ങളും ഉപയോഗിച്ചാണ് കണികകളെ കൃത്യമായി ഫോക്കസ് ചെയ്ത് കൂട്ടിയിടി ഉറപ്പുവരുത്തുന്നത്.

പ്രോട്ടോൺ, LHC-യിൽ പ്രവേശിക്കും മുൻപു നാലു പ്രീ ആക്സിലറേറ്ററിലൂടെ കടന്നു പോകും (വാസ്തവത്തിൽ ഇവ LHC-ക്കു മുൻപു ഉപയോഗത്തിലുണ്ടായിരുന്ന കണികാത്വരണികളായിരുന്നു. കൂടുതൽ ശക്തിമത്തായ LHC വന്നപ്പോൾ ഇവ അതിന്റെ ഭാഗമായെന്നു മാത്രം. ഭാവിയിൽ Future Circular Collider എന്ന നിലവിലുള്ളതിലും കരുത്തുള്ള ത്വരണി – 100 കിലോമീറ്ററോളം ചുറ്റളവിൽ – നിർമ്മിക്കുമ്പോൾ LHC അതിന്റെ ഒരു ഭാഗമായിത്തീർന്നേക്കും.) ഈ ത്വരണികളിലൂടെ കണങ്ങൾക്ക് യഥാക്രമം 50 MeV, 1.4 GeV, 25 GeV, 450 GeV എന്നീ നിലയിൽ ത്വരണം നൽകപ്പെടും. ലാർജ് ഹാഡ്രോൺ കൊളൈഡറിൽ ഇതുവരെ രേഖപ്പെടുത്തിയ പരമാവധി ത്വരണം 13 TeV ആണു്. ശേഷം ഇത്തരത്തിലുള്ള കണികകൾ കണികാ ഡിക്റ്ററ്ററുള്ള (ATLAS, CMS, ALICE, LHCb – ഇങ്ങനെ നാലെണ്ണം) പ്രത്യേകം സ്ഥാനങ്ങളിലായി കൂട്ടിയിടിപ്പിക്കുന്നു. ഈ നാലിടത്തും രണ്ടു സമാന്തര കുഴലുകളും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ട്. ഈ കൂട്ടിയിടിയിൽ കണങ്ങൾ പിളർന്ന് അവയിലെ ക്വാർക്കുകളും ഗ്ലുവോണുകളും പുറത്തെത്തപ്പെടുന്നു. പുറത്തെത്തിയ ഇവ സ്പേസിലുള്ള കൂടുതൽ ക്വാർക്കുകളും ഗ്ലുവോണുകളുമായി സമ്പർക്കം പുലർത്തുകയും തത്ഫലമായി ഹാഡ്രോണുകളുടെ ഒരു ധാര തന്നെയുണ്ടാകുന്നു. ഇവയെ കൃത്യമായി പഠനവിധേയമാക്കിയാൽ പ്രപഞ്ചോത്പത്തിയെപ്പറ്റി കൂടുതൽ ധാരണയുണ്ടാക്കുകയും സ്റ്റാൻഡേഡ് മോഡലിനെ സംബന്ധിച്ച ആശയങ്ങൾ മെച്ചപ്പെടുത്താനും സാധ്യമാകുന്നു.

LHC-യിലെ ഓരോ ഡിക്റ്ററ്ററുകളിലേയും ലക്ഷക്കണക്കിനു സെൻസറുകളിലോരോന്നും സെക്കന്റു തോറും, ലക്ഷക്കണക്കിനു വിവരകണികകൾ നിർമ്മിക്കുന്നു. നിത്യേന 35 ടെറാബൈറ്റ് എന്ന നിരക്കിൽ വർഷാവർഷം പെറ്റാബൈറ്റ് (ഒരു കോടി ജിഗാബൈറ്റ്) കണക്കിനുണ്ടാകുന്ന ഈ ബിഗ്ഡാറ്റയെ നാൽപതോളം രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കമ്പ്യൂട്ടിങ്ങ് കേന്ദ്രങ്ങളിലാണു വിശകലനം ചെയ്യുന്നത്. ഇത്രയധികം വിവരങ്ങളുടെ ഒഴുക്ക് നിലവിലുള്ള ഇന്റർനെറ്റ് ശൃംഖലയ്ക്കു മാത്രമായി കൈകാര്യം ചെയ്യാൻ കഴിയില്ല എന്നതുകൊണ്ട് പ്രത്യേകമായൊരു കമ്പ്യൂട്ടിങ് ഗ്രിഡ് നിർമ്മിക്കുകയുണ്ടായി.

768px-view_inside_detector_at_the_cms_cavern_lhc_cern

പരീക്ഷണത്തിന്റെ‌സങ്കീർണ്ണത, കൈകാര്യം ചെയ്യുന്ന വിഷയം, അതിനു നിലവിലുള്ള നിഗൂഢത ഇവയൊക്കെക്കൊണ്ടുതന്നെയാണു ലാർജ് ഹാഡ്രോൺ കൊളൈഡറിൽ നിന്നുള്ള ചെറിയ വാർത്തകൾ പോലും പ്രധാനമാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ (2018 ജൂൺ) HiLumi എന്നൊരു പുതുക്കൽ പദ്ധതി LHC-യിൽ ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ 2026 ഓടു കൂടി കൊളൈഡറിന്റെ ശേഷി പത്തിരട്ടിയോളം വർദ്ധിക്കുമെന്ന് കണക്കാക്കുന്നു. അതിനു ശേഷം തിരികെയെത്തുന്ന High-Luminosity LHC-ക്ക് പ്രപഞ്ചോപത്തിയും കണികാഭൗതികവുമായി ബന്ധപ്പെട്ട കൂടുതൽ സമസ്യകളുടെ ചുരുളഴിക്കാൻ കഴിഞ്ഞേക്കാമെന്ന് നമുക്ക് ആശിക്കാം.

പിൻകുറിപ്പ്:

കൊളൈഡറിനു എന്തുകൊണ്ട് ഇത്രവലിപ്പം വന്നുവെന്നു ചിന്തിക്കുന്നവർക്ക്.

‘q’ ചാർജ്ജുള്ള ഒരു കണം ‘v’ പ്രവേഗത്തിൽ ‘B’ എന്ന കാന്തികക്ഷേത്രത്തിൽകൂടി സഞ്ചരിച്ചാൽ അതിലനുഭവപ്പെടുന്ന ലോറൻസ് ബലം,
F = qvB

ഇതു ‘r’ ആരമുള്ള ഒരു വൃത്തത്തിലാണു സഞ്ചരിക്കപ്പെടുന്നതെങ്കിൽ,
അപകേന്ദ്രബലം‌, F = mv2/r

സൈക്ലോട്രോണിൽ രണ്ടു ബലങ്ങളും തുല്യമാകുമെന്നതിനാൽ
qvB = mv2/r
r = mv/qB

പ്രവേഗം കൂടുന്നതിനനുസരിച്ച് വൃത്തത്തിന്റെ ആരവും വലുതാകുന്നു.‌ m, q എന്നത് അചരങ്ങളായതിനാൽ കാന്തികക്ഷേത്രത്തിന്റെ ശക്തി‌കൂട്ടുക മാത്രമാകും പോംവഴി.

കാളിദാസന്റെ രണ്ടു സമസ്യാപൂരണങ്ങൾ – പരിഭാഷ.

ഒരു ശ്ലോകത്തിന്റെ ഒരു ഭാഗം തന്നിട്ട് ബാക്കി ഭാഗം മറ്റുള്ളവരാൽ പൂരിപ്പിക്കാൻ വിടുന്ന വിനോദമാണു സമസ്യാപൂരണം. കേവലം കവിതാപൂരണം എന്നതിൽ നിന്നും സഹൃദയന്റെ ഭാവനയെയേയും പരീക്ഷിക്കൽ കൂടി ഇതിലൂടെ ലക്ഷ്യമിടുന്നുണ്ടു്. ശൈലി, ശബ്ദ-അർത്ഥഅലങ്കാരങ്ങൾ എന്നിവകൂടി പരിഗണിച്ചുവേണം ഇവയുടെ പൂരണം നടത്താൻ.

ഒട്ടനവധി സമസ്യാപൂരണ കഥകൾ കാളിദാസനുമായി ബന്ധപ്പെട്ടു പറഞ്ഞു കേൾക്കാറുണ്ട്. (നന്ദനം സിനിമയിൽ‌ ജഗതി പറയുന്ന മന്ത്രം “ജാംബൂഫലാനി പക്വാനി” വാസ്തവത്തിൽ കാളിദാസന്റെ ഒരു സമസ്യാശ്ലോകമാണു്.) അദ്ദേഹത്തിന്റെ രണ്ട് സമസ്യയ്ക്ക് പരിഭാഷ ചമയ്ക്കാണുള്ള ശ്രമമാണീ പോസ്റ്റിൽ.

കുസുമേ കുസുമോത്‌പത്തിഃ:

ഐതിഹ്യപ്രകാരം കാളിദാസന്റെ മരണത്തിനു കാരണമായി എന്നു കരുതപ്പെടുന്ന സമസ്യയാണിത്. സ്ത്രീസംസർഗത്തിനു കാളിദാസൻ കുപ്രസിദ്ധനായിരുന്നു. കാളിദാസകൃതികളിലെ സ്ത്രീവർണ്ണനകളിൽ കാണുന്ന അലൗകികമായ സൗന്ദര്യബോധവും പ്രേമാവബോധവും ഇതു സാക്ഷ്യപ്പെടുത്തുന്നു.

കാളിദാസൻ ഇടയ്ക്കിടയ്ക്ക് വേശ്യാസ്ത്രീകളെ സന്ദർശിക്കുമായിരുന്നു. (വേശ്യയുമായി സംഭോഗത്തിലിരിക്കെ ശിവഭക്തിയേറിയപ്പോൾ, അദ്ദേഹം സ്ത്രീയുടെ സ്തനങ്ങളെ ശിവലിംഗമായി കണ്ട് ശരീരത്തിൽ നിന്നും രോമങ്ങൾ പറിച്ച് അർച്ചിച്ചതായൊരു കഥയുണ്ടു്) ഇങ്ങനെ അജ്ഞാതനായി ശ്രീലങ്കയിൽ ഒരു സ്ത്രീയുടെ ഗൃഹത്തിൽ പാർത്തുവരികെ നവരത്നങ്ങളിലൊന്നായ‌ കാളിദാസനെ കണ്ടെത്താനായി വിക്രമാദിത്യമഹാരാജാവ് ഒരു സമസ്യാപൂരണം പ്രസിദ്ധപ്പെടുത്തി. ശേഷം ഏറ്റവും മികച്ച പൂരണത്തിനു വലിയൊരു പ്രതിഫലവും പ്രഖ്യാപിച്ചു. (കാളിദാസന്റെ പൂരണം കണ്ടാൽ അദ്ദേഹത്തിനു തിരിച്ചറിയാൻ സാധിക്കുമത്രേ)

വരി ഇങ്ങനെയായിരുന്നു:

കുസുമേ കുസുമോത്‌പത്തിഃ
ശ്രൂയതേ ന ച ദൃശ്യതേ
(കുസുമേ – പൂവിനുള്ളില്‍
ഉത്‌പത്തിഃ കുസുമ – പൂവുണ്ടാകുന്നത്
ന ശ്രൂയതേ, ന ദൃശ്യതേ – ഒരിക്കലും കേട്ടിട്ടുമില്ല ഒരിക്കലും കണ്ടിട്ടുമില്ല)

ഈ സമസ്യാപൂരണത്തെപ്പറ്റി അറിഞ്ഞ് തന്റൊപ്പമുള്ള കവിയെ നിർബന്ധിച്ച് സ്ത്രീ പൂരണം പൂർത്തിയാക്കി. കാളിദാസൻ എഴുതിയത് ഇങ്ങനെ.

“ബാലേ, തവ മുഖാംഭോജേ
കഥമിന്ദീവരദ്വയം?”
(ബാലേ – പെണ്ണേ,
തവ – നിന്റെ
മുഖ അംഭോജേ – മുഖമാകുന്ന താമരയില്‍
കഥം – എങ്ങനെയാണു്
ദ്വയ – ഇന്ദീവരഃ – രണ്ടു കരിം‌കൂവളപ്പൂവുകള്‍ ഉണ്ടായത്.)

താമരയിതൾ പോലെ ചുവന്നു തുടുത്ത. മുഖതാരിൽ കരിങ്കൂവളപ്പൂക്കൾ പോലെ കറുത്തു നീണ്ട കണ്ണിണകൾ എങ്ങനെയുണ്ടായി എന്നു ചോദ്യം.
എന്നാൽ കവി കാളിദാസനാണെന്ന് അറിയാത്ത സ്ത്രീ ഇയാളൊരിക്കലും അവകാശവാദവുമായി രാജാവിന്നടുക്കലെത്തരുതെന്ന് കരുതി കാളിദാസനു വിഷം കൊടുത്തു കൊന്നു എന്നു കഥ. (ഭാര്യയും കാശിരാജാവായ ഭീമശുക്ലന്റെ പുത്രിയുമായ വിദ്യോത്മയുടെ ശാപമാണു കാളിദാസൻ ഒരു സ്ത്രീയുടെ കൈകളാൽ മരണത്തിനു കാരണമായതെന്ന് മറ്റൊരു ഐതിഹ്യമുണ്ടു്. )

ഇതിനെ പരിഭാഷപ്പെടുത്തിയാൽ:

“പൂവിന്നുള്ളിൽ പൂ വിടർവതു
കണ്ടിട്ടീല, ഞാൻ കേൾപ്പതും.”
“പെണ്ണേ, നിന്നേടലർമുഞ്ഞിയിൽ പിറ-
പ്പെതെങ്ങനീരണ്ടു കൂവളമൊട്ടുകൾ?”

പ്ലസിലിട്ടപ്പോൾ പ്രവീൺ പറഞ്ഞ എഴുതിയതാരെന്നറിയാത്തൊരു പരിഭാഷ:

“ബാലേ നിന്മുഖം സുന്ദരാരവിന്ദമല്ലോ
അതിൽ നിന്മിഴികൾ കൂവളപ്പൂക്കളല്ലോ
കണ്ടിട്ടും കേട്ടിട്ടുമില്ലാ കാര്യമല്ലോ
പൂവിന്നകത്തൊരു പൂ വിരിഞ്ഞുവല്ലോ”

ട്വിറ്ററിൽമുൻപു മാരകൻ പറഞ്ഞ മറ്റൊരു പരിഭാഷ:

പൂവിന്മേൽ പൂത്തു പൂവെന്നോ
കേട്ടിട്ടില്ലെങ്ങു കണ്ടതും;
എന്നാലും നിൻ മുഖത്താരിൽ
നീലാമ്പൽപ്പൂക്കൾ രണ്ടിതേ?

പിപീലികാ ചുംബതി ചന്ദ്രബിംബം

ഇതിൽ അവസാന നാലുവരികളിൽ അവസാന വരിയാണു സമസ്യയായി വരുന്നത്.
പിപീലികാ ചുംബതി ചന്ദ്രബിംബം – ‘ഉറുമ്പ്‌ ചന്ദ്രനെ ചുംബിക്കുന്നു’ എന്നർത്ഥം. കേൾക്കുമ്പോൾ അസാധ്യമെന്നു തോന്നുന്ന സംഗതി.
കാളിദാസന്റെ പൂരണം ഇപ്രകാരം.

“അസജ്ജനം സജ്ജനസംഗിസംഗാത്
കരോതി ദുസ്സാദ്ധ്യമപീഹ സാദ്ധ്യം.
പുഷ്പാശ്രയാച്ഛംഭുശിരോധിരൂഢാ
പിപീലികാ ചുംബതി ചന്ദ്രബിംബം”

(അസജ്ജനം – ദുർജ്ജനം
സജ്ജനം സംഗി സംഗാത് – നല്ലവനൊപ്പം ചേരുന്നതു കൊണ്ട്/ സൗഹൃദത്തിലാകുന്നതു കൊണ്ട്
ദുസ്സാദ്ധ്യം – പ്രയാസമേറിയ കാര്യം (പോലും)
അപി സാദ്ധ്യം കരോതി – ഇപ്പോൾ ചെയ്യാന്‍ സാധിക്കുന്നു;
ശംഭു-ശിര അധിരൂഢാ – ശിവന്റെ തലയിൽ ഉള്ള
പുഷ്പ ആശ്രയാത് – പുഷ്പത്തിന്റെ സഹായത്തോടെ പിപീലികാ – ഉറുമ്പ്
ചന്ദ്രബിംബം – ചന്ദ്രക്കലയെ
ചുംബതി – ചുംബിക്കുന്നു.)

ശിവന്റെ മൗലിയിൽ ചന്ദ്രക്കലയും കൈതപ്പൂവും അടുത്തടുത്തുള്ളതിനാൽ കൈതപ്പൂവിൽ നിവസിക്കുന്ന ഒരു ഉറുമ്പിനു, അല്ലെങ്കിൽ അടുത്തുകിട്ടാൻ അസാധ്യമായ ചന്ദ്രക്കലയെ ചുംബിക്കാൻ പോലും കഴിയുന്നെന്ന് സാരം. (‘പാപിയ്ക്കൊപ്പം ചേർന്നാൽ ശിവനും പാപിയാകും’ എന്ന പഴഞ്ചൊല്ലിന്റെ ആശയത്തെ ശ്ലോകം പാടേ നിരസിക്കുന്നുണ്ട്)

ഇതിന്റെ പരിഭാഷ ഇപ്രകാരം. (വരികളിൽ 15 വീതം അക്ഷരങ്ങൾ)

“സാധുവിനോടൊത്തുചേരാൽ നീചനാം പൂരുഷനും,
സ്വാധീനമാം അനവധി‌ ക്ലേശമാമുദ്യോഗവും.
ഉമേശനുടെ മൗലിയിലാളും പൂവിന്മേലേറി
ഉറുമ്പ് തിങ്കൾക്കലയെ മുകരുന്ന മാതിരി.”

പ്രവീൺ പറഞ്ഞൊരു അജ്ഞാതകർത്തൃത്വം.

“ചങ്ങാതി നന്നെങ്കിൽ വഷളന്നു പോലും
ചെയ്തീടാമസാദ്ധ്യകാര്യം നിസ്സാരമായി ഉമേശജടയിലെ പൂവേറിയിരിക്കും
ഉറുമ്പമ്പിളിയെ ചുംബിക്കുംപോലെ”

ഇരുണ്ട ദ്രവ്യവും ഇരുണ്ട ഊര്‍ജ്ജവും പ്രപഞ്ചത്തിന്റെ അവസാനം കുറിക്കുമോ ?

ലൂക്ക മാസികയ്ക്കായി എഴുതിയ ലേഖനം. എഡിറ്റ് ചെയ്തതു പാപ്പൂട്ടി മാഷ്.

നമുക്കറിയാവുന്ന പ്രപഞ്ചത്തിന്റെ ഏതാണ്ട് 68 ശതമാനത്തോളം ഇരുണ്ട ഊര്‍ജ്ജവും 27 ശതമാനത്തോളം ഇരുണ്ടദ്രവ്യവുമാണെന്ന് കണക്കാക്കപ്പെടുന്നു. ഈ ഊര്‍ജ്ജവും ദ്രവ്യവും ചേര്‍ന്നാണ് പ്രപഞ്ചത്തിന്റെ ഭാവിയും അവസാനവും തീരുമാനിക്കുന്നത്. ഇപ്പോഴുള്ള നമ്മുടെ അറിവുവച്ച് പ്രപഞ്ചത്തിനെന്തുസംഭവിക്കും എന്ന ഒരന്വേഷണം.

നു നക്ഷത്രരാശിയുടെ പശ്ചാത്തലത്തിലാണ് ആകാശഗംഗയുടെ കേന്ദ്രമുള്ളത്. ഭൂമിയിൽ നിന്നും നോക്കുമ്പോൾ പരന്നൊഴുകുന്ന പുഴപോലെ കാണപ്പെടുന്ന ഇതിനു നീളത്തെ അപേക്ഷിച്ചു വീതി കുറവാണ്. 28,000 പ്രകാശവർഷത്തോളം നീളമുള്ളപ്പോൾ വീതി ഏതാണ്ടു 1500 പ്രകാശവർഷം മാത്രം. ആകാശഗംഗയുടെ കേന്ദ്രത്തിൽ നിന്നും വളരെമാറി സർപ്പിള ശാഖകളിലൊന്നായ ഒറിയോൺ ശാഖയിലാണ് സൗരയൂഥത്തിന്റെ സ്ഥാനം. (ഭൂമിയിൽ ജീവനനുയോജ്യമായ പരിതസ്ഥിതിക്കുള്ള കാരണവും ഈ അകന്നുമാറിയുള്ള കിടപ്പാണു്)

സൂപ്പര്‍ മാസ്സീവ് തമോദ്വാരത്തിനടുത്തുള്ള മാഗ്നെറ്റാര്‍ | കടപ്പാട്-  വിക്കിമീഡിയ കോമണ്‍സ്
സൂപ്പര്‍ മാസ്സീവ് തമോദ്വാരത്തിനടുത്തുള്ള മാഗ്നെറ്റാര്‍ | കടപ്പാട്- വിക്കിമീഡിയ കോമണ്‍സ്

ഗാലക്സിക കേന്ദ്രത്തിൽ നിന്നും 25,000 മുതൽ 28,000 വരെ പ്രകാശവർഷം അകലെ കിടക്കുന്ന സൗരയൂഥം, സെക്കന്റിൽ 220 കി.മീറ്റർ വേഗതയിൽ കേന്ദ്രത്തിനു ചുറ്റും ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. പ്രശ്നം ഇവിടെയാണു്. ഒരു വസ്തു അതിന്റെ പരിക്രമണ പാതയിൽ തുടരണമെങ്കിൽ പ്രവേഗത്തിനു കാരണമായ അപകേന്ദ്രബലവും ഗുരുത്വാകർഷണബലം മൂലമുള്ള ഉൾവലിവും തുല്യമാകണം. എന്നാൽ നിരീക്ഷണ സാധ്യമായ ആകാശഗംഗയുടെ മുഴുവൻ പിണ്ഡവുമെടുത്തുള്ള കണക്കുകൂട്ടലിൽ ഈ കെപ്ലേറിയൻ ബലതന്ത്രം പാലിക്കപ്പെടുന്നില്ലെന്നു കാണാം. അങ്ങനെയാണു ആകാശഗംഗയുടെ മദ്ധ്യത്തിൽ സൂര്യനേക്കാൾ 40 ലക്ഷം മടങ്ങ് പിണ്ഡമുള്ള ഒരു തമോദ്വാരം (Sagittarius A*) കാണുന്നുണ്ടെന്ന് അനുമാനിക്കേണ്ടി വന്നത്.

പിന്നീടുള്ള നിരീക്ഷണങ്ങളിൽ ഇതു ശരിയാണെന്നു കാണിക്കുന്ന തെളിവുകൾ കണ്ടെത്തിയിട്ടുമുണ്ട് . (പ്രകാശം ഉത്സർജ്ജിക്കാത്തതിനാൽ നേരിട്ട് തമോദ്വാരത്തെ‌ നിരീക്ഷിക്കാൻ കഴിയില്ലെങ്കിലും തമോദ്വാരത്തിന്റെ ഉൾവലിവിൽപെട്ടുപോയ നക്ഷത്രങ്ങളുടെയും മറ്റു ധൂളീപടലങ്ങളുടെയും ചലനത്തിൽ നിന്നും അതിന്റെ സാന്നിദ്ധ്യം മനസ്സിലാക്കാം. ഇവന്റ് ഹൊറൈസൺ ടെലസ്കോപ് കഴിഞ്ഞ കൊല്ലമെടുത്ത ഇതിന്റെ ചിത്രങ്ങൾ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

ഇനി ആകാശഗംഗയ്ക്ക് ഏറ്റവുമടുത്തുള്ള ആൻഡ്രോമീഡ താരാപഥത്തിന്റെ കാര്യമെടുക്കാം. (25 ലക്ഷം പ്രകാശവർഷം അകലെയുള്ള ആൻഡ്രോമീഡ വളരെവേഗം ആകാശഗംഗയ്ക്ക് അടുത്തേക്കു വന്നുകൊണ്ടിരിക്കുകയാണ്. 450 കോടി വർഷത്തിനപ്പുറം രണ്ടും ഒരുമിച്ചുചേർന്നു പുതിയൊരു അണ്ഡാകാര ഗാലക്സിയുണ്ടാകുമെന്നാണു നിരീക്ഷകമതം ). ആൻഡ്രോമീഡയും ആകാശഗംഗയുമൊഴിച്ചാൽ നാമടങ്ങുന്ന ലോക്കൽഗ്രൂപ്പിലെ‌ മറ്റു താരാപഥങ്ങളെല്ലാം താരതമ്യേന ഇത്തിരിക്കുഞ്ഞന്മാരാണ്. ആൻഡ്രോമീഡയുടെ കാര്യത്തിലും കെപ്ലേറിയൻ ബലതന്ത്രം ചെറിയൊരു അസ്കിത കാണിക്കുന്നുണ്ട്. ഇവിടെ ദൃശ്യമായ പിണ്ഡങ്ങളിൽ നിന്നും ഉരുവായേക്കാവുന്ന ബലം മുഴുവനെടുത്തു കണക്കുകൂട്ടിയാലും താരാപഥത്തിലെ നക്ഷത്രങ്ങളെ അതാതിന്റെ ഭ്രമണപഥത്തിലുറപ്പിക്കാനുള്ള അഭികേന്ദ്രബലമാകുന്നില്ലെന്നു കാണാം. സൗരയൂഥത്തിന്റെ കാര്യമെടുത്താൽ സൂര്യനിൽ നിന്നും അകന്നുപോകുമ്പോൾ ഗുരുത്വാകർഷണത്തിനുണ്ടാകുന്ന കുറവിനനുസൃതമായി (ന്യൂട്ടന്റെ സമവാക്യത്തിൽ ദൂരത്തിന്റെ രണ്ടാം കൃതിയ്ക്ക് പ്രതിലോമമായാണു ബലം അനുഭവപ്പെടുക) ഗ്രഹത്തിന്റെ ഭ്രമണപ്രവേഗം കുറയുന്നതായി കാണാം. ബുധനു 47.87 കിമീ/സെക്കന്റും ഭൂമിയ്ക്ക് 29.78 കി.മീ/സെക്കന്റും നെപ്റ്റ്യൂണിനു 5.47 കി.മീ/സെക്കന്റുമാണു പ്രവേഗം. എന്നാൽ ആൻഡ്രോമീഡയുടെ കാര്യത്തിൽ ഇതല്ല സംഭവിക്കുന്നത്. ഇതിലെ നക്ഷത്രങ്ങളുടെ പ്രവേഗവും കേന്ദ്രത്തിൽ നിന്നുള്ള ദൂരവും തമ്മിലുള്ള ഗ്രാഫിനു (Rotation Curve)ഏതാണ്ട് പരന്ന പ്രതലമാണ്. അതായത്,
മനുഷ്യനു ഗോചരമല്ലാത്ത മറ്റെന്തോ ബലം നക്ഷത്രത്തെ അതിന്റെ ഭ്രമണപഥത്തിലുറപ്പിക്കാൻ സഹായിക്കുന്നു. ഈ ഗുരുത്വബലം നൽകുന്ന പദാർഥത്തെ തമോദ്രവ്യം അഥവാ ശ്യാമദ്രവ്യം (Dark Matter) എന്നു വിളിക്കാം.

ശ്യാമദ്രവ്യം

ബാരിയോണിക് (മൂന്നു ക്വാർക്കുകളുള്ള കണങ്ങൾ – പ്രോട്ടോൺ, ന്യൂട്രോൺ മുതലായവ) അല്ലാത്ത, ഇതുവരെ കണ്ടുപിടിയ്ക്കപ്പെട്ടിട്ടില്ലാത്ത ഏതോ കണത്താലാണ് ഇതിന്റെ നിർമിതി എന്നാണ് നിലവിലുള്ള അനുമാനം. (വീക്ക്ലി ഇന്ററാക്ടിങ് മാസ്സിവ് പാർട്ടിക്കിൾസ് -WIMPs എന്ന സാങ്കല്പിക കണത്തിനാലാണു തമോദ്രവ്യത്തിന്റെ അടിസ്ഥാന നിർമ്മിതി എന്നു ചിലർ കരുതുന്നു.) പ്രപഞ്ചനിരീക്ഷണത്തിനു പൊതുവേയുപയോഗിക്കുന്ന വൈദ്യുതകാന്തികതരംഗങ്ങളുമായി പ്രതിപ്രവർത്തിക്കാത്തതിനാലാണ് ഇവയിപ്പോഴും നിഗൂഢതയിൽ കഴിയുന്നത്. ചുരുക്കത്തിൽ താരാപഥകേന്ദ്രത്തിനു ചുറ്റും, കേന്ദ്രത്തിൽ നിന്നും വേർപെടുംതോറും സാന്ദ്രത കുറഞ്ഞു വരത്തക്കവണ്ണം നൂറു കണക്കിനു പ്രകാശവർഷം മാത്രം ദൂരത്തിലാണു ദൃശ്യപിണ്ഡം ക്രമീകരിക്കപ്പെട്ടിട്ടുള്ളതെങ്കിൽ തമോദ്രവ്യം ഏതാണ്ട് ഒരേ നിരക്കിൽ ആയിരക്കണക്കിനു പ്രകാശവർഷം അകലെവരെ വിന്യസിക്കപ്പെട്ടിരിക്കുന്നു. . പ്രപഞ്ചത്തിലെ ആകെ ദ്രവ്യത്തിന്റെ ഏതാണ്ട് 80 ശതമാനത്തോളവും ഊർജസാന്ദ്രതയുടെ 25 ശതമാനത്തോളവും തമോദ്രവ്യമാണെന്നു കണക്കാക്കപ്പെടുന്നു.

പ്രപഞ്ചത്തിലെ പല താരാപഥങ്ങളിലും ആവശ്യത്തിന് തമോദ്രവ്യം ഇല്ലെങ്കിൽ അവയിലെ നക്ഷത്രങ്ങൾ കേന്ദ്രത്തെ ചുറ്റി സഞ്ചരിയ്ക്കാതെ അകന്നു പോയേനെ. പല താരാപഥങ്ങളും രൂപം കൊള്ളുകപോലും ഇല്ലായിരുന്നു. ഗ്രാവിറ്റേഷണൽ ലെൻസിങിന്റെ നിരീക്ഷണങ്ങളാണ് തമോദ്രവ്യത്തിന്റെ സാന്നിധ്യം കാണിയ്ക്കുന്ന മറ്റൊരു തെളിവ്. പ്രപഞ്ചത്തിലെ പശ്ചാത്തലവികിരണം, ദൃശ്യപ്രപഞ്ചത്തിന്റെ ഘടനയെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ, ഗാലക്സികളുടെ രൂപീകരണവും പരിണാമവും, ഗാലക്സികളുടെ കൂട്ടിമുട്ടലുകൾ, താരാപഥവ്യൂഹങ്ങൾക്കുള്ളിലെ താരാപഥങ്ങളുടെ ചലനങ്ങൾ തുടങ്ങിയവയൊക്കെ തമോദ്രവ്യത്തിന്റെ സാന്നിധ്യം വെളിവാക്കുന്ന മറ്റു തെളിവുകളാണ്.

ഇതുവരെ കണ്ടെത്താനാകാത്ത ഒരു മൗലികകണമാണ് തമോദ്രവ്യത്തിന്റെ അടിസ്ഥാന ബിൽഡിംഗ് ബ്ലോക്കുകൾ എന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. പരമാണു ഭൗതികത്തിലെ ഇന്നത്തെ ഒരു സുപ്രധാന ഗവേഷണം ഈ കണത്തെ കണ്ടുപിടിയ്ക്കാനാണ്.

പ്രപഞ്ചത്തിന്റെ വികാസം

ഭൂമിയിലും ആകാശത്തുമുള്ള നിരവധി ടെലസ്കോപ്പുകളിലൂടെ പതിറ്റാണ്ടുകളായി നാം പ്രപഞ്ചത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണു്. ഹബിളും ചന്ദ്രയും കോംപ്റ്റണും സ്പിറ്റ്സറുമെല്ലാം വിവിധ തരംഗദൈർഘ്യത്തിലുള്ള പ്രപഞ്ചത്തെ കൺകുളിർക്കെ കാണുന്നു. ഇവയിൽനിന്നൊക്കെ കിട്ടുന്ന വിവരമനുസരിച്ച് പ്രപഞ്ചത്തിലെങ്ങോട്ട് തലതിരിച്ചു വച്ചാലും കാണുന്നതെല്ലാം ഒരേ തരമാണ്. എല്ലായിടത്തും ഏതാണ്ട് ഒരേതരം താരാപഥങ്ങൾ, ക്ലസ്റ്ററുകൾ, സൂപ്പർക്ലസ്റ്ററുകൾ.. (തീർച്ചയായും ഗുരുത്വത്തിന്റെ ഏറ്റക്കുറച്ചിൽ മൂലം പ്രാദേശികമായ വ്യത്യാസങ്ങൾ ഉണ്ടാകും) പ്രപഞ്ചത്തിൽ പിണ്ഡം ഏതാണ്ട് ഒരേ അളവിൽ വിതരണം ചെയ്യപ്പെട്ടിരിക്കുന്നുവെന്നർത്ഥം.

ilc_9yr_moll4096
9 വര്‍ഷത്തെ മൈക്രോവേവ് നിരീക്ഷണ ഡാറ്റകൊണ്ട് നിര്‍മ്മിച്ച പ്രപഞ്ചചിത്രം | കടപ്പാട്- വിക്കിമീഡിയ കോമണ്‍സ്

ഇനി ഈ ടെലസ്കോപ്പുകളുപയോഗിച്ച് നാം വിദൂരതയിലേക്കു കൺനീട്ടിയെന്നിരിക്കട്ടെ, പരമാവധി ദൂരത്തു കാണാവുന്ന ഒരു ചുവന്ന പൊട്ട്, 1320 കോടി പ്രകാശവർഷത്തിനപ്പുറത്തുള്ളതാണ്‌. (ചുവപ്പു നിറത്തിനു കാരണം ചുവപ്പുനീക്കം – Red shift എന്ന പ്രതിഭാസമാണു്. അകന്നു പോകുന്ന പ്രകാശസ്രോതസിൽ നിന്നും വരുന്ന പ്രകാശം ഡോപ്ലർ പ്രഭാവത്തിനു വിധേയമായി ആവൃത്തി കുറയുന്നതായി അനുഭവപ്പെടും) നാസയുടെ സ്വിഫ്റ്റ് ടെലിസ്കോപ്പിലൂടെ കണ്ട GRB 090429B എന്നറിയപ്പെടുന്ന ഗാമാ റേ ബർസ്റ്റ് പ്രപഞ്ചോത്ഭവത്തിന്റെ 96% കാലത്തോളമായി നമ്മൾക്കടുത്തേക്ക് സഞ്ചരിക്കുകയാണു്. (ഇന്നിത് നമ്മളിൽ നിന്നും മൂവായിരം കോടി പ്രകാശവർഷം അകലെയാകാമെന്നു കണക്കുകൂട്ടുന്നു) ഈ നക്ഷത്രത്തിനപ്പുറത്തേക്കു നോക്കിയാൽ ഒന്നും കാണാൻ കഴിയുന്നില്ല (സാങ്കേതികപരിമിതിയല്ല, നക്ഷത്രങ്ങൾ ഇല്ലാത്തതിനാലാണ് )

മഹാവിസ്ഫോടനവും പ്രപഞ്ചത്തിന്റെ വികാസവും | കടപ്പാട്- വിക്കിമീഡിയ കോമണ്‍സ്
മഹാവിസ്ഫോടനവും പ്രപഞ്ചത്തിന്റെ വികാസവും | കടപ്പാട്- വിക്കിമീഡിയ കോമണ്‍സ്

ബിഗ്ബാങ്ങിനു ശേഷം പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്നു കേട്ടിരിക്കും. (ആപേക്ഷികസിദ്ധാന്തപ്രകാരം സ്പേസ് വളയാം, ചുരുങ്ങാം, വലുതാകാം) തുടക്കത്തിൽ ചെറുതും തപ്തവുമായ അവസ്ഥയിലായിരുന്നെങ്കിൽ വലുതാകുന്നതിനനുസരിച്ച് ഊർജ്ജസാന്ദ്രത കുറയുന്നതിനാലും പ്രകാശം ഉത്സർജിക്കുന്നതിനാലും പ്രപഞ്ചം തണുത്തുകൊണ്ടിരിക്കുന്നു. ചൂടായിരുന്ന പ്രപഞ്ചം പുറത്തുവിട്ട വൈദ്യുതകാന്തികതരംഗം (പ്ലാങ്കിന്റെ നിയമമാണു ബ്ലാക് ബോഡി റേഡിയഷന്റെ ആവൃത്തി അഥവാ ഊർജ്ജം കണ്ടെത്താനുപയോഗിക്കുക) കാലാന്തരത്തിൽ പ്രപഞ്ചത്തിനൊപ്പം വലിച്ചു നീട്ടപ്പെട്ട്, തരംഗദൈർഘ്യം കൂടി, റേഡിയോ തരംഗമായി മാറി നമുക്കു ചുറ്റും സഞ്ചരിക്കുന്നു. പ്രപഞ്ചത്തിലെല്ലായിടത്തു നിന്നും എത്തുന്ന ഈ കോസ്മിക് മൈക്രോവേവ് ബാക്ഗ്രൗണ്ടുകളുടെ നിരക്ക് ഒരേപോലെയാണെന്നത് പ്രപഞ്ചത്തിന്റെ സമദൈശികതയെ വിശദീകരിക്കുന്നു. ഇതിൽ നിന്നും പ്രപഞ്ചത്തിന്റെ ശരാശരി താപനില 3.5 കെൽവിൻ ആണെന്നും കണക്കുകൂട്ടാം. (1964ൽ അർണോ പെൻസിയാസും റോബർട്ട് വിൽസണും ചേർന്ന് കോസ്മിക് ബാക്ഗ്രൗണ്ടിനെ ആകസ്മികമായി കണ്ടെത്തിയ കഥ രസകരമാണ് . ബെൽ ലാബൊറട്ടറീസിനു വേണ്ടി ഒരുക്കിയ ആന്റിനയിൽ വന്നു പതിക്കുന്ന നോയിസുകൾ ശരിക്കും അവരെ കുഴക്കി. പിന്നീട് സമീപപ്രദേശങ്ങളിലെ ആന്റിനകൾ/ട്രാൻസ്മിറ്ററുകൾ എല്ലാം ഓഫാക്കി ശ്രമിച്ചു നോക്കി. എന്നിട്ടും നോയിസ് തുടർന്നു. മാത്രമല്ല, ഏതു ദിക്കിലേക്ക് ആന്റിന തിരിച്ചു വച്ചാലും നോയിസ് കാണും. ഒടുവിൽ അഭൗമികമായ ഈ റേഡിയേഷന്റെ കണ്ടെത്തലിൽ രണ്ടാളും 78ൽ നോബൽ പുരസ്കാരത്തിനർഹരായി. സ്ഥിരസ്ഥിതി സിദ്ധാന്തത്തിനെതിരായി ബിഗ്‌ബാങ്ങിനു തെളിവാകുകയും ചെയ്തു)

ന്യൂജേഴ്സിയില്‍ സ്ഥാപിച്ചിട്ടുള്ള ഹോള്‍മെല്‍ ഹോണ്‍ ആന്റിന | കടപ്പാട്- വിക്കിമീഡിയ കോമണ്‍സ്
ന്യൂജേഴ്സിയില്‍ സ്ഥാപിച്ചിട്ടുള്ള ഹോള്‍മെല്‍ ഹോണ്‍ ആന്റിന | കടപ്പാട്- വിക്കിമീഡിയ കോമണ്‍സ്

ബിഗ് ബാങ്ങിലൂടെയുണ്ടായ തള്ളൽ മൂലമാണല്ലോ പ്രപഞ്ചം വികസിക്കുന്നത്. ഈ തള്ളലിന്റെ
ബലം F = ma
ബിഗ് ബാങിന്റെ തുടക്കത്തിലുള്ള പിണ്ഡം M, ഇതുവരെയുള്ള തള്ളൽ മൂലം R ആരമുള്ള ഒരു വൃത്തമുണ്ടായെന്നു സങ്കല്പിച്ചാൽ
തിരികെയുള്ള ഗുരുത്വം‌, F = -GMm/R²
a = d² (R)/ dt²
d² (R)/ dt² = – GM/R²
അങ്ങനെ ഈ വികസിക്കലിനു സമയത്തിന്റെ ചരവുമായി ബന്ധമില്ലെന്നു കാണാം.

പ്രപഞ്ചത്തിന്റെ അവസാനം

അങ്ങിനെയാകുമ്പോൾ പ്രപഞ്ചത്തിന്റെ അന്ത്യവിധിക്കു(Ultimate fate of the Universe) മൂന്നു സാധ്യതകളാണു മുന്നോട്ടു വയ്ക്കാനുള്ളതു്.

  1. ആവശ്യത്തിനു ദ്രവ്യമാനമുള്ളപ്പോൾ – ഗുരുത്വാകർഷണം മൂലം വികസിക്കൽ നിൽക്കുകയും പ്രപഞ്ചം ചുരുങ്ങിയൊടുങ്ങുകയും ചെയ്യൽ.
  2. ആവശ്യത്തിനു ദ്രവ്യമാനമില്ലെങ്കിൽ, ഗുരുത്വത്തെ തള്ളൽ കവച്ചുവയ്ക്കുകയും, വികസിക്കൽ അനന്തമായി തുടരുകയും ചെയ്യാം.
  3. രണ്ടു ബലവുമേതാണ്ട് തുല്യമാകുമ്പോൾ വികസിക്കൽ പതിയെയായി പതിയെയായി ഒടുവിൽ പ്രപഞ്ചം ഒരു സ്ഥിരസ്ഥിതിയിലേക്കു മാറുകയും ചെയ്യൽ.

ഇരുണ്ട ഊര്‍ജ്ജം

പ്രപഞ്ചത്തിന്റെ വികസിക്കലിന്റെ തോത് കൂടിക്കൂടി വരുന്നു എന്ന അത്ഭുത കണ്ടെത്തലാണ് സമീപകാലത്തുണ്ടായത്. ഇത് മുൻ നിഗമനങ്ങളെയെല്ലാം അസാധുവാക്കുന്നു. പ്രപഞ്ചത്തെ ഏതോ ഒരദൃശ്യ ശക്തി തള്ളിവീർപ്പിക്കുന്നു എന്നാണിത് സൂചിപ്പിക്കുന്നത്. ഇരുണ്ട ഊർജം (dark energy) ആണത്രേ ഇതിനു കാരണം.

ഇരുണ്ട ഊര്‍ജ്ജവും ഇരുണ്ടദ്രവ്യവും പ്രപഞ്ചത്തില്‍ കാണപ്പെടുന്ന സാധാരണ ദ്രവ്യവും | കടപ്പാട്- വിക്കിമീഡിയ കോമണ്‍സ്
ഇരുണ്ട ഊര്‍ജ്ജവും ഇരുണ്ടദ്രവ്യവും പ്രപഞ്ചത്തില്‍ കാണപ്പെടുന്ന സാധാരണ ദ്രവ്യവും | കടപ്പാട്- വിക്കിമീഡിയ കോമണ്‍സ്

തമോർജ്ജത്തിന്റെ സ്വഭാവം ഇപ്പോഴും ഒരു തർക്കവിഷയമാണ്. ഏകജാതീയമായ ഈ ഊർജ്ജരൂപത്തിന്റെ സാന്ദ്രത വളരെക്കുറവാണ്-ഏകദേശം 10−29ഗ്രാം പ്രതി ഘനസെന്റിമീറ്റർ. അതുകൊണ്ടുതന്നെ ഇത് പരീക്ഷണശാലയിൽ കണ്ടുപിടിക്കുവാൻ പ്രയാസമാണ്. തമോഊർജ്ജത്തിന്റെ രണ്ടു പ്രധാനമാതൃകകൾ-കോസ്മോളജിക്കൽ സ്ഥിരാങ്കവും ക്വിന്റെസ്സെൻസ് മാതൃകയും-തമോഊർജ്ജത്തിന്റെ മർദ്ദം നെഗറ്റീവ് ആണെന്ന് അനുമാനിക്കുന്നു. തമോ ഊർജ്ജത്തിൻറെ സ്വഭാവവും പ്രത്യേകതകളും കൃത്യമായി നിർണയിക്കുക എന്നത് ഭൗതിക ശാസ്ത്രത്തിലെയും പ്രപഞ്ച വിജ്ഞാനീയത്തിലെയും ഇന്നുള്ള ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്.

ഇരുണ്ട പദാർഥത്തെയും ഇരുണ്ട ഊർജത്തെയും അതുപോലെ പ്രപഞ്ചത്തിന്റെ ഭാവിയും നാം അടുത്തറിയാൻ ഇരിക്കുന്നേയുള്ളൂ. കൂടുതല്‍ പുതിയ സിദ്ധാന്തങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും അത്ഭുതങ്ങള്‍ക്കുമായി നമുക്ക് കാത്തിരിക്കാം.

ഈശാവാസ്യോപനിഷത്ത് – പരിഭാഷ

മുൻപെപ്പോഴോ തുടങ്ങിവച്ചതാണു്. വലിപ്പത്തിൽ ചെറുതായതിനാൽ (18 ശ്ലോകങ്ങളേയുള്ളൂവെന്നു കണ്ട്) കൈവച്ചതാണു്. പക്ഷേ എന്തോ പിന്നിരുന്നു തീർക്കാൻ പറ്റിയില്ല. എന്നേലും തീർക്കുമെന്ന പ്രതീക്ഷയിൽ ഇവിടിടുന്നു.

ഈശാവാസ്യോപനിഷത്ത്:
ശങ്കരൻ വ്യാഖ്യാനം ചമച്ച ദശോപനിഷത്തിൽ ഒന്നു്. യജുർവേദസംഹിതയുടെ ഭാഗമാണു ഇവയിലെ പദ്യങ്ങൾ. 18 വരികൾ മാത്രമുള്ള (ഇതിലും ചെറുതായ് മാണ്ഡൂക്യം മാത്രം) ഉപനിഷത്ത് നാലു ഘട്ടമായി സംക്രമിക്കുന്നു. ‘ഈശാവാസ്യമിദം സർവ്വം‘ എന്നു തുടങ്ങുന്നതിനാലാണു് ഈ പേരു ലഭിച്ചതു്.

പരിഭാഷ:

ശാന്തിമന്ത്രം:
അതും നിറവ്, ഇതും നിറവ്.
നിറവിന്മേൽ വിളവു നിറവൊക്കെയും.
നിറവിൽനിന്നൊട്ട് നിറവെടുപ്പെന്നാൽ, നിറവുതാനവശേഷിപ്പതും.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

ഈശോപനിഷത്ത്:
ഇരുപ്പുണ്ടേനവനിക്കണ്ട
ചരാചരമൂലത്തിലൊക്കെയും.
വരമതിലുൾകൊണ്ടുയിർമേ
യണം, ആസ്തിക്കാർത്തിയൊലാ. (൧)

ഞാലത്തിങ്കലുള്ളൊരുനൂറാണ്ടും
നൽവേലയിലുൾ പായണം, ഇല്ല
വഴിവേറൊന്നും, മനിതനിതെന്നാൽ
പാപമേശയില്ല പോൽ. (൨)

സ്വാത്മാവിനെ ഹനിച്ച പൂരുഷൻ
മരിച്ചാലങ്ങെത്തിടും
സൂര്യനില്ലാതിരുട്ടിലാണ്ടൊരു
മറുലോകമതിങ്കലായ് (൩)